മാമാങ്കത്തിലെ മച്ചാട് ഷാജി പട്ടിക്കരയുടെ പുതിയ ഡോക്യുമെന്ററി വരുന്നു
സംവിധായകൻ ഷാജി പട്ടിക്കര ഒരുക്കുന്ന മാമാങ്കത്തിലെ മച്ചാട് ഡോക്യുമെന്ററിയുടെ ചിത്രീകരണം നാളെ ആരംഭിക്കും. മച്ചാട് മാമാങ്കത്തിന്റെ ചരിത്രമാണ് ഇതിന്റെ ഇതിവൃത്തം.
തൃശൂർ: കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ തനതായ ഇടമുള്ള ചരിത്ര പ്രസിദ്ധമായ മച്ചാട് മാമാങ്കത്തെ ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന 'മാമാങ്കത്തിലെ മച്ചാട്' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നാളെ ആരംഭിക്കും. സിനിമ പി.ആർ.ഒയും മാധ്യമപ്രവർത്തകനുമായ പി.ആർ. സുമേരനാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
പതിനെട്ടോളം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'ഇരുൾ വീണ വെള്ളിത്തിര' എന്ന ശ്രദ്ധേയമായ വർക്കിന് ശേഷം ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഡോക്യുമെന്ററിയാണിത്. വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽ കുംഭമാസത്തിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മാമാങ്കം എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ളതാണ്. ആനകളില്ലാത്ത ഉത്സവമെന്ന പ്രത്യേകതയുള്ള ഇവിടെ അഞ്ച് ദേശങ്ങളിൽ നിന്നുള്ള കൂറ്റൻ മരക്കുതിരക്കോലങ്ങളാണ് പ്രധാന ആകർഷണം. ദേശവാസികളുടെ ഒത്തൊരുമയുടെയും മത്സരബുദ്ധിയുടെയും പ്രതീകമായ ഈ ഉത്സവത്തിന്റെ ആഴങ്ങളിലേക്കാണ് ഡോക്യുമെന്ററി വെളിച്ചം വീശുന്നത്.
ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി, സിറിയക്ക് ആലഞ്ചേരി എന്നിവർ ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖരായ സാങ്കേതിക പ്രവർത്തകർ ഈ സംരംഭത്തിന് പിന്നിലുണ്ട്:
ഛായാഗ്രഹണം: ഗിരിശങ്കർ
എഡിറ്റിംഗ്: അയൂബ് ഖാൻ
കല: സഹസ് ബാല
പശ്ചാത്തല സംഗീതം: അജയ് ജോസഫ്
സൗണ്ട് ഡിസൈൻ: അരുൺ വർമ്മ

