​കേരളത്തിൽ ചരിത്രം കുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി ആദ്യ ടെലി റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരം

​കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ കേരളത്തിലെ ആദ്യത്തെ ടെലി റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുജറാത്തിലിരുന്ന് മലയാളി ഡോക്ടർ റോബോട്ടിനെ നിയന്ത്രിച്ചാണ് കൊച്ചിയിലെ രോഗിക്ക് ശസ്ത്രക്രിയ നടത്തിയത്.

​കേരളത്തിൽ ചരിത്രം കുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി ആദ്യ ടെലി റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരം
യൂറോ ഓങ്കോളജി ആൻഡ് ട്രാൻസ്പ്ലാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ടി.എ.കിഷോർ, ഗുജറാത്തിലെ വാപിയിലുള്ള മെറിൽ അക്കാദമിയിൽ ഇരുന്നുകൊണ്ട് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലുള്ള രോഗിയിൽ കേരളത്തിലെ ആദ്യത്തെ ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ നടത്തുന്നു.

വിദൂരത്തിരുന്ന് റോബോട്ടിനെ നിയന്ത്രിച്ച് ഡോക്ടർ; കേരളത്തിലെ ആദ്യ ടെലി-റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: നേരിട്ടുള്ള ശാരീരിക സമ്പർക്കമില്ലാതെ വിദൂര റോബോട്ടിക് കണക്ഷനിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച് കേരളത്തിലെ ആദ്യ ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ ആസ്റ്റർ മെഡ്‌സിറ്റി വിജയകരമായി പൂർത്തിയാക്കി. പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ രീതിയായ 'റോബോട്ട് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്ടമി' (ആർഎആർപി) ആണ് കൊല്ലം സ്വദേശിയായ 70 വയസ്സുകാരന് വിധേയമാക്കിയത്.

​ആസ്റ്റർ മെഡ്‌സിറ്റിയിലെ യൂറോ ഓങ്കോളജി ആൻഡ് ട്രാൻസ്പ്ലാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ടി.എ. കിഷോറാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ഗുജറാത്തിലെ വാപിയിലുള്ള മെറിൽ അക്കാദമിയിൽ ഇരുന്നാണ് അദ്ദേഹം രണ്ട് മണിക്കൂർ നീണ്ട ഈ സങ്കീർണ്ണ പ്രക്രിയ പൂർണ്ണമായും നിയന്ത്രിച്ചത്. ദീർഘദൂര ടെലിസർജറി രംഗത്തെ ഒരു നിർണ്ണായക ചുവടുവെപ്പാണ് ഈ നേട്ടം. സ്ഥലപരിമിതികൾ ഒട്ടും ബാധിക്കാതെ, ലോകത്തിന്റെ ഏത് കോണിലിരുന്നും അത്യാധുനിക ശസ്ത്രക്രിയകൾ നടത്താൻ സാധിക്കുമെന്ന വലിയൊരു സാധ്യതയ്ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.

​'മെറിൽ മിസ്സോ റോബോട്ട്' ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഗുജറാത്തിലെ സർജൻ കൺസോളിലിരുന്ന് ഡോ. കിഷോർ നൽകിയ ചലനങ്ങൾ, സുരക്ഷിതവും അതിവേഗത്തിലുള്ളതുമായ നെറ്റ്‌വർക്ക് കണക്ഷൻ വഴി തത്സമയം കേരളത്തിലെ രോഗിയെ ഓപ്പറേറ്റ് ചെയ്യുന്ന റോബോട്ടിക് കൈകളിലേക്ക് കൈമാറുകയായിരുന്നു. പൂർണ്ണമായ കൃത്യത ഉറപ്പാക്കുന്നതിനായി, ആഴ്ചകൾ നീണ്ട ആസൂത്രണവും സാങ്കേതിക സിമുലേഷനുകളും കണക്റ്റിവിറ്റി പരിശോധനകളും മെഡിക്കൽ ടീമുകൾ മുൻകൂട്ടി നടത്തിയിരുന്നു.

​"സർജൻ ശസ്ത്രക്രിയാസ്ഥലത്ത് നേരിട്ട് എത്താതെ തന്നെ, രോഗികൾക്ക് ലോകോത്തര ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം ലഭ്യമാക്കാൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നും സ്ഥലവും ദൂരവും ഇതിന് ഒരു തടസ്സമല്ലെന്നും ഈ ശസ്ത്രക്രിയ തെളിയിക്കുന്നു. ഭാവിയിൽ ഇതിന്റെ സാധ്യതകൾ വളരെ വലുതാണ്."

— ഡോ. കിഷോർ ടി.എ.

​വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത ഉൾനാടൻ പ്രദേശങ്ങൾ, ദ്വീപുകൾ, സൈനിക മേഖലകൾ, ദുരന്തബാധിത പ്രദേശങ്ങൾ എന്നിവടങ്ങളിലേക്ക് മികച്ച ശസ്ത്രക്രിയാ പരിചരണം തടസ്സമില്ലാതെ എത്തിക്കാൻ ഈ സാങ്കേതിക മുന്നേറ്റത്തിന് സാധിക്കും.

​ശസ്ത്രക്രിയയിലുടനീളം കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകളോടെ രോഗിയുടെ സുരക്ഷയ്ക്കായിരുന്നു മുൻഗണന നൽകിയത്. യോഗ്യതയും പരിചയസമ്പന്നതയുമുള്ള ഒരു റോബോട്ടിക് സർജിക്കൽ ആൻഡ് ആൻ അനസ്തേഷ്യ ടീം കൊച്ചിയിൽ രോഗിയുടെ അരികിൽ നേരിട്ട് ഉണ്ടായിരുന്നു. രോഗിയുടെ പൊസിഷനിങ്, പോർട്ട് പ്ലേസ്‌മെന്റ്, റോബോട്ടിക് സിസ്റ്റം ഡോക്കിങ്, ഉപകരണങ്ങൾ മാറ്റൽ, നിരന്തര നിരീക്ഷണം തുടങ്ങിയ നിർണ്ണായക ചുമതലകൾ ഈ ബെഡ്‌സൈഡ് ടീമാണ് നിർവ്വഹിച്ചത്. നെറ്റ്‌വർക്ക് തടസ്സങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പോലും ശസ്ത്രക്രിയ ഉടനടി ഏറ്റെടുക്കാൻ ഈ ടീം പൂർണ്ണ സജ്ജരായിരുന്നു.

​വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം വളരെ വേഗത്തിൽ സുഖം പ്രാപിച്ച രോഗിയെ, മികച്ച ആരോഗ്യാവസ്ഥ പ്രകടിപ്പിച്ചതിനെ തുടർന്ന് മൂന്ന് ദിവസങ്ങൾക്കകം തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.