വയനാടിന് താങ്ങായി കായകൽപ്പം ഒരു ഡസനിലേറെ പദ്ധതികളുമായി സമഗ്ര ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ. മുരളീധരൻ
വയനാട് ജില്ല നേരിടുന്ന ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരവുമായി മന്ത്രി കെ. മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. മെഡിക്കൽ കോളേജിന് പുതിയ സ്ഥലം, വൈത്തിരി, ബത്തേരി ആശുപത്രികളുടെ വികസനം ഉൾപ്പെടെ ഒരു ഡസനിലേറെ പ്രഖ്യാപനങ്ങളുമായി പുതിയ ഹെൽത്ത് പാക്കേജ്.
ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ; വയനാടിന് പ്രത്യേക ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ. മുരളീധരൻ
കല്പറ്റ: ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരവുമായി ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്നതിനായി ഒരു ഡസനിലേറെ പദ്ധതികൾ ഉൾക്കൊള്ളുന്ന പ്രത്യേക 'ഹെൽത്ത് പാക്കേജ്' മന്ത്രി പ്രഖ്യാപിച്ചു. വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിൽ ഉടൻ തന്നെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. വയനാട് മെഡിക്കൽ കോളേജിനായി നിലവിൽ കണ്ടെത്തിയ സ്ഥലം സംരക്ഷിത വനഭൂമിയായതിനാൽ അനിയോജ്യമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനാൽ മാനന്തവാടിയിൽ മറ്റൊരു സ്ഥലം കണ്ടെത്താനുള്ള സാധ്യതകൾ വേഗത്തിൽ ആരായുകയാണ്. അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കിയില്ലെങ്കിൽ അടുത്ത വർഷം മെഡിക്കൽ കോളേജിന് അംഗീകാരം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. ഇത് തടയാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാന പ്രഖ്യാപനങ്ങൾ:
വൈത്തിരി ആശുപത്രിക്ക് വികസനം: വൈത്തിരി ആശുപത്രിയെ ജില്ലാ മാതൃകാ ആശുപത്രിയാക്കി ഉയർത്തും. ഇവിടെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന് ഉടൻ തറക്കല്ലിടും.
എം.ആർ.ഐ സ്കാനിംഗ് സൗകര്യം: സർക്കാർ മേഖലയിലെ എം.ആർ.ഐ സ്കാനിംഗ് അപര്യാപ്തത പരിഹരിക്കാൻ ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിൽ ഉടൻ തന്നെ എം.ആർ.ഐ സ്കാനിംഗ് സംവിധാനം സജ്ജമാക്കും.
തസ്തികകളും കെട്ടിടങ്ങളും: ജില്ലയിലെ എല്ലാ ആശുപത്രികളിലും മതിയായ തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കും. സ്വന്തമായി കെട്ടിടമില്ലാത്ത ജില്ലാ മെഡിക്കൽ ഓഫീസിന് (ആരോഗ്യം) പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കും. മുടങ്ങിക്കിടക്കുന്ന ഫണ്ടുകൾ ലഭ്യമാക്കാൻ നടപടിയുണ്ടാകും.
ബത്തേരി ആശുപത്രി വികസനം: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തും.
മൊബൈൽ മെഡിക്കൽ യൂണിറ്റ്: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തര വൈദ്യസഹായത്തിനായി മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും.
ക്യാൻസർ പഠനം: ജില്ലയിൽ ക്യാൻസർ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ പഠനം നടത്തും. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കമ്പളക്കാട് സ്വദേശി അനീഷിന്റെ കുടുംബത്തിന് 'ആരോഗ്യകിരണം' പദ്ധതി വഴി ചികിത്സാ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
ഷിഗെല്ല പോലുള്ള ജലജന്യ രോഗങ്ങൾ തടയുന്നതിന് ജില്ലയിൽ ജലപരിശോധനകൾ കർശനമാക്കും. ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ കൊണ്ടാണ് നിപ, ഷിഗെല്ല രോഗവ്യാപനം ഫലപ്രദമായി തടയാൻ കഴിഞ്ഞതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓരോ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും പ്രത്യേക യോഗങ്ങൾ ചേർന്ന് മന്ത്രി പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ചു.
ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. വയനാടിന്റെ ആരോഗ്യമേഖലയുടെ താളംതെറ്റൽ പുനഃക്രമീകരിക്കാനാണ് ജനസമ്പർക്ക പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ജില്ലയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ, വയനാട് എം.പി പ്രിയങ്കാ ഗാന്ധിയുടെ പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. ഹംസ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ ഐ.എ.എസ്, സബ് കളക്ടർ അതുൽ സാഗർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മൊയ്തീൻ ഷാ പി.എം തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.