കേരളത്തിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് വർദ്ധിക്കുന്നു മാതാപിതാക്കളും അധ്യാപകരും ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
ജില്ലയിലെ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് (Mumps) റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ പി.വി. അറിയിച്ചു. രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും വായിക്കാം.
കുട്ടികളിൽ മുണ്ടിനീര് പടരുന്നു: അതീവ ജാഗ്രത വേണമെന്ന് മെഡിക്കൽ ഓഫീസർ
കൊച്ചി : ജില്ലയിലെ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് (Mumps) കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ പി.വി. അറിയിച്ചു. വായുവിലൂടെ പകരുന്ന പാരമിക്‌സോ വൈറസ് (Paramyxovirus) മൂലമുണ്ടാകുന്ന ഈ അണുബാധ പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്.
കുട്ടികളിലാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവർക്കും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് തൊട്ടുമുമ്പും, വീക്കം ആരംഭിച്ചതിന് ശേഷം 4 മുതൽ 6 ദിവസം വരെയുമാണ് രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പടരാൻ കൂടുതൽ സാധ്യതയുള്ളത്.
പ്രധാന ലക്ഷണങ്ങൾ
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ (ഒരു വശത്തോ ഇരു വശങ്ങളിലോ) ഉണ്ടാകുന്ന വീക്കവും വേദനയുമാണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം.
ചെറിയ പനിയും തലവേദനയും പ്രാരംഭ ലക്ഷണങ്ങളായി കാണപ്പെടുന്നു.
വായ തുറക്കുന്നതിനും, ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിനും, വെള്ളമിറക്കുന്നതിനും കടുത്ത പ്രയാസം അനുഭവപ്പെടും.
ക്ഷീണം, പേശി വേദന, വിശപ്പില്ലായ്മ എന്നിവയും ഉണ്ടാകാം.
ശ്രദ്ധിക്കുക: പല്ലുവേദനയോ തൊണ്ടവേദനയോ ആണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിക്കരുത്. ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.
അശ്രദ്ധ വരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ
കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി (Pancreas) എന്നിവയെ ഈ അണുബാധ ബാധിക്കാം. ഇത് ഭാവിയിൽ കേൾവി തകരാറിനും പ്രത്യുൽപാദന തകരാറുകൾക്കും കാരണമായേക്കാം. തലച്ചോറിനെ ബാധിച്ചാൽ 'എൻസഫലൈറ്റിസ്' (Encephalitis) എന്ന ഗുരുതരമായ അവസ്ഥയ്ക്കും സാധ്യതയുണ്ട്.
രോഗ പകർച്ച ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പൂർണ്ണ വിശ്രമം: അസുഖ ബാധിതർ പൂർണ്ണമായും ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം.
കുട്ടികളെ സ്കൂളിൽ വിടരുത്: രോഗബാധിതരായ കുട്ടികളെ യാതൊരു കാരണവശാലും സ്കൂളുകളിൽ അയക്കരുത്.
അധ്യാപകരുടെ ശ്രദ്ധയ്ക്ക്: സ്കൂളുകളിൽ കുട്ടികൾക്ക് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ ഉടൻ തന്നെ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിക്കണം. പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികൾ കുടിവെള്ളം പങ്കിടാൻ അനുവദിക്കരുത്.
വസ്തുക്കൾ അണുവിമുക്തമാക്കുക: രോഗി ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ അണുവിമുക്തമാക്കുക.
ഭക്ഷണക്രമം: രോഗികൾ ധാരാളം വെള്ളം കുടിക്കുക. എന്നാൽ പുളിപ്പുള്ള പഴച്ചാറുകൾ ഒഴിവാക്കണം. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ആഹാരങ്ങൾ നൽകുക.
വേദനയ്ക്ക് ആശ്വാസം: കവിളിലെ നീരും വേദനയും കുറയ്ക്കാൻ ഇളം ചൂടുള്ള ഉപ്പുവെള്ളം കവിൾക്കൊള്ളുക. ഐസ് വെക്കുന്നതോ ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ഒത്തം കൊടുക്കുന്നതോ വേദനയ്ക്ക് ആശ്വാസം നൽകും.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെയും രോഗിയുടെ വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം എന്നതിനാൽ വ്യക്തിശുചിത്വവും മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് ഡി.എം.ഓ. ഓർമ്മിപ്പിച്ചു.