രൂപമാറ്റത്തിന് പൂട്ടിട്ട് കേന്ദ്ര നിയമം അപകടകരമായ ശബ്ദവും വെളിച്ചവും വാഹനങ്ങളിൽ അനുവദിക്കില്ലെന്ന് മന്ത്രി സി.പി. ജോൺ
സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷന് കേന്ദ്ര നിയമാവലി ബാധകമാണെന്ന് മന്ത്രി സി.പി. ജോൺ. സ്കൂളുകളിൽ പ്ലസ് ടു കോഴ്സിന്റെ ഭാഗമായി പ്രീ ലൈസൻസ് ട്രെയിനിംഗ് ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു.
വാഹന മോഡിഫിക്കേഷന് കേന്ദ്ര നിയമാവലി ബാധകം; പ്ലസ് ടുവിൽ പ്രീ-ലൈസൻസ് ട്രെയിനിംഗ് പരിഗണനയിലെന്ന് മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിന് (മോഡിഫിക്കേഷൻ) കേന്ദ്ര സർക്കാരിന്റെ കർശന നിയമാവലികൾ ബാധകമായിരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ അറിയിച്ചു. സജി ചെറിയാന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ അമിത ശബ്ദവും വെളിച്ചവും പുറപ്പെടുവിക്കുന്ന ഫിറ്റിങ്സുകൾ ഒരു കാരണവശാലും വാഹനങ്ങളിൽ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
എന്നാൽ, മറ്റ് യാത്രക്കാർക്കോ വാഹനങ്ങൾക്കോ അപകടകരമല്ലാത്ത രീതിയിലുള്ള കളർ കോഡുകളും ആവശ്യമായ ഫിറ്റിങ്സുകളും അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളുകളിൽ ഡ്രൈവിംഗ് പരിശീലനം
വിദ്യാർത്ഥികൾക്കിടയിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സ്കൂളുകളിൽ പ്ലസ് ടു കോഴ്സിന്റെ ഭാഗമായി പ്രീ-ലൈസൻസ് ട്രെയിനിംഗ് കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് സർക്കാരിന്റെ ആലോചനയിലുണ്ട്. ഇതേക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി ഉടൻ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി സഭയെ അറിയിച്ചു.
കെ.എസ്.ആർ.ടി.സി റൂട്ടുകൾ പുനഃസ്ഥാപിക്കും
കോവിഡ് കാലഘട്ടത്തിൽ സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിന് മുൻപ് കെ.എസ്.ആർ.ടി.സിക്ക് വലിയ രീതിയിൽ ലാഭം നേടിത്തന്നിരുന്ന പല റൂട്ടുകളിലും നിലവിൽ സർവീസുകളില്ല. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും സ്ഥാപനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ഇത്തരം ലാഭകരമായ റൂട്ടുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നും മന്ത്രി സി.പി. ജോൺ വ്യക്തമാക്കി