വാണിജ്യ പാചകവാതക സിലിണ്ടറിന് 183.50 രൂപ കുറഞ്ഞു ഇന്ധന വില കുറച്ച് നയാരയും
രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെയും നയാര ഇന്ധനങ്ങളുടെയും വില കുറച്ചു. 19 കിലോ സിലിണ്ടറിന് 183.50 രൂപയാണ് കുറഞ്ഞത്.
വാണിജ്യ സിലിണ്ടറിനും നയാര ഇന്ധനങ്ങൾക്കും വില കുറഞ്ഞു; ആശ്വാസമായി പശ്ചിമേഷ്യൻ വിപണിയിലെ മാറ്റങ്ങൾ
എറണാകുളം : പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിലുണ്ടായ മാറ്റങ്ങൾക്ക് പിന്നാലെ രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെയും നയാര ഇന്ധനങ്ങളുടെയും വില കുറച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറുകൾക്ക് 183 രൂപ 50 പൈസയാണ് കുറച്ചത്. വിലക്കുറവ് പ്രാബല്യത്തിൽ വന്നതോടെ 2930 രൂപയ്ക്ക് ഇനി മുതൽ സിലിണ്ടറുകൾ ലഭ്യമാകും. നേരത്തെ ഇത് 3100 രൂപയ്ക്ക് മുകളിലായിരുന്നു. എന്നാൽ സാധാരണക്കാർ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമൊന്നുമില്ല.
ഇതോടൊപ്പം പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജിയും പെട്രോൾ, ഡീസൽ വില കുറച്ചിട്ടുണ്ട്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് പിന്നാലെ നയാര ഇന്ധനങ്ങൾക്ക് ലീറ്ററിന് 10 രൂപ വരെ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്