രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 18 ന് തമിഴ്‌നാട്ടിൽ അക്കൗണ്ട് തുറക്കാൻ വിജയ്‌യുടെ ടിവികെ എൻഡിഎയ്ക്ക് കനത്ത പോരാട്ടം

10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 18 ന് തിരഞ്ഞെടുപ്പ് നടക്കും. നിലവിൽ 148 അംഗങ്ങളുള്ള എൻഡിഎയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്താൻ 15 സീറ്റുകളുടെ കുറവുണ്ട്. ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പം രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ പൂർണ്ണവിവരങ്ങൾ.

രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 18 ന് തമിഴ്‌നാട്ടിൽ അക്കൗണ്ട് തുറക്കാൻ വിജയ്‌യുടെ ടിവികെ എൻഡിഎയ്ക്ക് കനത്ത പോരാട്ടം
രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 18-ന്; എൻഡിഎയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കടമ്പയാകും; തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഉപതിരഞ്ഞെടുപ്പ്‌

രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 18-ന്; മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാൻ എൻഡിഎയ്ക്ക് കടുത്ത പോരാട്ടം

ന്യൂഡൽഹി: രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18-ന് നടക്കും.തിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനം ജൂൺ 1 ന് പുറപ്പെടുവിക്കും. ജൂൺ 8 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പാർലമെന്റിന്റെ ഉപരിസഭയിൽ കനത്ത ഭൂരിപക്ഷമില്ലാത്ത ഭരണകക്ഷിയായ എൻഡിഎയ്ക്ക്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിർണായകമാണ്. നിലവിൽ 245 അംഗങ്ങളുള്ള രാജ്യസഭയിൽ ഭരണഘടനാ ഭേദഗതികൾ പാസാക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ സഭയിൽ 148 അംഗങ്ങളുള്ള എൻഡിഎ മുന്നണിക്ക് ഈ ഭൂരിപക്ഷത്തിലേക്ക് എത്താൻ ഇനിയും 15 എംഎൽഎമാരുടെ പിന്തുണ കൂടി വേണം.

​ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലെ നാല് സീറ്റുകൾ വീതവും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മൂന്ന് സീറ്റുകളിലുമാണ് പ്രധാനമായും തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. കൂടാതെ വിവിധ കാരണങ്ങളാൽ ഒഴിവുവന്ന മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കും. തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാവ് സി.വി. ഷൺമുഖം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

​ഇത്തവണ ഒഴിവ് വരുന്ന 24 സീറ്റുകളിൽ 18 എണ്ണവും എൻഡിഎയുടെ സിറ്റിങ് സീറ്റുകളാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആന്ധ്രാപ്രദേശിൽ നിന്നും ഗുജറാത്തിൽ നിന്നും നാല് സീറ്റുകൾ വീതം പൂർണ്ണമായി വിജയിച്ചെടുക്കാൻ എൻഡിഎയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ കർണാടകയിലും ജാർഖണ്ഡിലും ഓരോ സീറ്റുകൾ വീതം ഭരണമുന്നണിക്ക് നഷ്ടമാകും. ഇതോടെ സഭയിൽ എൻഡിഎയുടെ ആകെ അംഗസംഖ്യ ഉയരുമെങ്കിലും ലക്ഷ്യമിടുന്ന മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരാൻ മുന്നണിക്ക് സാധിക്കില്ലെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

​പ്രതിപക്ഷ നിരയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ നാലെണ്ണം കോൺഗ്രസിന്റേതാണ്. ഇതുകൂടാതെ വൈഎസ്ആർ കോൺഗ്രസിന് മൂന്നും ജെഎംഎമ്മിന് ഒരു സീറ്റുമുണ്ട്. നിലവിലെ നിയമസഭകളിലെ കക്ഷിനില അനുസരിച്ച് കോൺഗ്രസിന് ഇത്തവണ അഞ്ച് സീറ്റുകൾ വരെ വിജയിക്കാനാകും. ജാർഖണ്ഡിൽ ജെഎംഎം രണ്ട് സീറ്റുകളിലാണ് പ്രതീക്ഷ വയ്ക്കുന്നത്.

​അതേസമയം, ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നത് തമിഴ്‌നാട്ടിലെ ഉപതിരഞ്ഞെടുപ്പാണ്. തമിഴ്‌നാട്ടിൽ നിന്നും നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ഒരു സീറ്റിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്. നിയമസഭയിലെ ശക്തമായ സാന്നിധ്യം വഴി തമിഴക വെട്രി കഴകം നേടുന്ന ആദ്യ രാജ്യസഭാ സീറ്റാകും ഇത്.ജൂൺ 18-ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം അന്നുതന്നെ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.