എറണാകുളത്ത് 688 പേർക്ക് ക്ഷയരോഗം സ്ഥിരീകരിച്ചു; പ്രതിരോധവുമായി സ്വകാര്യ ആശുപത്രികളുടെ കൺസോർഷ്യം

ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം ചേർന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് യോഗം ഉദ്ഘാടനം ചെയ്തു.

എറണാകുളത്ത് 688 പേർക്ക് ക്ഷയരോഗം സ്ഥിരീകരിച്ചു; പ്രതിരോധവുമായി സ്വകാര്യ ആശുപത്രികളുടെ കൺസോർഷ്യം
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ കൺസോർഷ്യത്തിൻ്റെ യോഗം ഉദ്ഘാടനം ചെയ്യുന്നു

​ക്ഷയരോഗ നിർമ്മാർജ്ജനം: എറണാകുളത്ത് സ്വകാര്യ ആശുപത്രികളുടെ കൺസോർഷ്യം യോഗം ചേർന്നു

കൊച്ചി: ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ കൺസോർഷ്യം യോഗം ചേർന്നു. രാജ്യത്ത് ക്ഷയരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള സ്റ്റേറ്റ് സ്ട്രാറ്റജിക് പ്ലാൻ 2.0-ന്റെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് ഉദ്ഘാടനം ചെയ്തു.

​ക്ഷയരോഗ നിർണ്ണയത്തിൽ സ്വകാര്യ ആരോഗ്യമേഖലയുടെ പങ്കാളിത്തം ഏറെ നിർണ്ണായകമാണെന്ന് യോഗത്തിൽ സംസാരിച്ച ജില്ലാ ടിബി ഓഫീസർ ഡോ. ടിമ്മി റോഡ്രിഗസ് ജോർജ് ചൂണ്ടിക്കാട്ടി. ഭൂരിഭാഗം രോഗികളും ആദ്യമായി ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയായതിനാൽ, കൃത്യമായ രോഗനിർണ്ണയത്തിലൂടെയും ചികിത്സയിലൂടെയും രോഗവ്യാപനവും മരണനിരക്കും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

​കേന്ദ്ര സർക്കാരിന്റെ 'നിക്ഷയ്' (Nikshay) പോർട്ടലിൽ കൃത്യസമയത്ത് വിവരങ്ങൾ രേഖപ്പെടുത്തുക, നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കുക, ബോധവൽക്കരണം ശക്തമാക്കുക എന്നിവയാണ് കൺസോർഷ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. നിലവിൽ ജില്ലയിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ 688 ക്ഷയരോഗ കേസുകൾ കണ്ടെത്തുകയും, അതിൽ 302 രോഗികൾ ചികിത്സ തുടരുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

​യോഗത്തിൽ കൺസോർഷ്യം ചെയർപേഴ്സൺ ഡോ. മരിയ വർഗീസ്, ലോകാരോഗ്യ സംഘടനയുടെ (WHO) മുൻ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. ഷിബു ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.