കുഴിമന്തി കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഹോട്ടൽ ആരോഗ്യ വകുപ്പ് അടപ്പിച്ചു
കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടൽ ആരോഗ്യ വകുപ്പ് അടപ്പിച്ചു. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്
പാനൂരിൽ കുഴിമന്തി കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ: ഹോട്ടൽ ആരോഗ്യ വകുപ്പ് അടപ്പിച്ചു
പാനൂർ: പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തെ തുടർന്ന് പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന 'സഫ്രാൻ മന്തി' എന്ന ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് വിദ്യാർഥികൾ ഈ ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം തന്നെ ഇവർക്ക് കടുത്ത ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വിദ്യാർഥികളെ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ വിദ്യാർഥികളുടെ കുടുംബങ്ങൾ പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.
ഹോട്ടലിൽ നിന്നും ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ രാസപരിശോധനയ്ക്ക് അയക്കുമെന്നും, പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ഹോട്ടൽ ഉടമകൾക്കെതിരെ കർശനമായ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.