കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു നാല് പേർ ചികിത്സയിൽ, ഭക്ഷ്യവിഷബാധയെന്ന് സംശയം
കോട്ടയം കുമരകത്ത് ഷാപ്പിൽ നിന്നും തലക്കറി കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന നാല് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം കുമരകത്ത് ഷാപ്പിൽ നിന്നും തലക്കറി കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു
കോട്ടയം: കുമരകത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നാല് പേരെ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക സംശയം.
കഴിഞ്ഞ ദിവസമാണ് ജ്യോതിഷും സുഹൃത്തുക്കളായ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും ചേർന്ന് പരിപ്പ് തൊള്ളായിരത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത്. ഷാപ്പിൽ നിന്നും 'തലക്കറി'യാണ് ഇവർ കഴിച്ചതെന്നാണ് ഡോക്ടർമാർക്ക് ലഭിച്ച വിവരം.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ സംഘത്തിന് കടുത്ത ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ കോട്ടയത്തെയും കുമരകത്തെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവേയാണ് ജ്യോതിഷിന്റെ മരണം സംഭവിച്ചത്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
സംഭവത്തെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുമെന്നും വ്യക്തമാക്കുന്നു.