ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ സംയുക്ത യജ്ഞം മന്ത്രി റോജി എം. ജോൺ
എറണാകുളം ജില്ലയിലെ വന്യജീവി ഭീഷണി നേരിടാൻ ഫോറസ്റ്റ് ഡിവിഷനുകളെ ഏകോപിപ്പിച്ച് കാട്ടാനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ സംയുക്ത യജ്ഞം നടത്തുമെന്ന് മന്ത്രി റോജി എം. ജോൺ.
ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ സംയുക്ത യജ്ഞം വേണം: മന്ത്രി റോജി എം. ജോൺ
കൊച്ചി: ജില്ലയിൽ രൂക്ഷമാകുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി കാട്ടാനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ എല്ലാ ഫോറസ്റ്റ് ഡിവിഷനുകളെയും ഉൾപ്പെടുത്തി സംയുക്ത യജ്ഞം സംഘടിപ്പിക്കുമെന്ന് മന്ത്രി റോജി എം. ജോൺ. വന്യജീവി പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനാതിർത്തി പ്രദേശങ്ങൾക്ക് പുറമെ ജനവാസ മേഖലകളിലേക്കും വന്യമൃഗങ്ങൾ ഇറങ്ങുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാകുന്നുണ്ട്. ഇത് തടയുന്നതിന് വനംവകുപ്പിന്റെ വിവിധ ഡിവിഷനുകൾ ഒന്നിച്ച് നീങ്ങേണ്ടതുണ്ട്.
സുരക്ഷാ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കും
ഭൂതത്താൻകെട്ട് മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ ഫലപ്രദമായ രീതിയിൽ സോളാർ ഫെൻസിങ്, ട്രെഞ്ചിങ്, സോളാർ ലൈറ്റുകൾ എന്നിവ സ്ഥാപിക്കാനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ യോഗം നിർദ്ദേശിച്ചു. വനാതിർത്തികളിലെ അടിക്കാടുകൾ വെട്ടിമാറ്റുന്നത് ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ ജനസൗഹാർദ്ദപരമായി നടപ്പിലാക്കും.
കോൺട്രാക്ടർമാർക്കെതിരെ കർശന നടപടി
സൗരോർജ്ജ വേലികളും മറ്റ് സുരക്ഷാ സംവിധാനങ്ങളും നിർമ്മിക്കുന്നതിൽ വീഴ്ച വരുത്തുകയും പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന കോൺട്രാക്ടർമാരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി. ഇവരുടെ ഡെപ്പോസിറ്റ് തുക തിരിച്ചെടുക്കുന്നതിനും കടുത്ത നടപടികളിലേക്ക് കടക്കാനും ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്നബാധിത പ്രദേശങ്ങളിലെ വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വനം വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് വെച്ച് പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ജനപ്രതിനിധികളായ മനോജ് മൂത്തേടൻ എം.എൽ.എ, ഷിബു തെക്കുംപുറം എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, മലയാറ്റൂർ ഡി.എഫ്.ഒ കാർത്തിക് പനീർ, കോതമംഗലം ഡി.എഫ്.ഒ സൂരജ് ബെൻ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബി കെ.എ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.