മെട്രോ രണ്ടാംഘട്ടം വൈകരുത് നിർമ്മാണം വേഗത്തിലാക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനും അടിയന്തര നിർദ്ദേശം ജി. പ്രിയങ്ക
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണ പ്രദേശങ്ങളിൽ കെ.എം.ആർ.എൽ എം.ഡി ജി. പ്രിയങ്ക സന്ദർശനം നടത്തി. ഗതാഗത തടസ്സം ഒഴിവാക്കാനും സ്റ്റേഷൻ നിർമ്മാണം വേഗത്തിലാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കൊച്ചി മെട്രോ രണ്ടാംഘട്ടം: പദ്ധതി പ്രദേശങ്ങളിൽ എം.ഡി സന്ദർശനം നടത്തി; ഗതാഗത തടസ്സം പരിഹരിക്കാൻ അടിയന്തര നിർദ്ദേശം
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടറും ജില്ലാ കലക്ടറുമായ ജി. പ്രിയങ്ക പദ്ധതി പ്രദേശങ്ങളിൽ നേരിട്ടെത്തി സന്ദർശനം നടത്തി. കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് സ്‌മാർട് സിറ്റി വരെയുള്ള നിർദ്ദിഷ്ട പാതയിലെ നിർമ്മാണ പുരോഗതിയാണ് എം.ഡി വിലയിരുത്തിയത്.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളി പരിസരം, ആലിൻചുവട്, വാഴക്കാല തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗത കുരുക്ക് അടിയന്തരമായി പരിഹരിക്കാൻ ആർ.ടി.ഒയുമായി ചേർന്ന് നടപടികൾ സ്വീകരിക്കാൻ എം.ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വാഹന ഗതാഗതം സുഗമമാക്കുന്നതിനായി, സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആവശ്യമില്ലാത്ത ബാരിക്കേഡുകൾ മാറ്റി സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
നിർദിഷ്ട പാലാരിവട്ടം, പടമുഗൾ സ്റ്റേഷനുകളുടെ വലതുവശത്തെ സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടാതെ കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചെയ്യേണ്ട പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാനും നിർദ്ദേശം നൽകി.
ഡെപ്യൂട്ടി കലക്ടർ (മെട്രോ) എ. ഷാജഹാൻ, ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് ബിജു ഐസക്, കെ.എം.ആർ.എൽ ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം. പി. രാം നവാസ്, ചീഫ് എൻജിനീയർ വിനു സി. കോശി, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ എം. ജി. വിനു തുടങ്ങിയവരും മറ്റ് പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, പോലീസ് ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.