ഊത്തപിടുത്തത്തിനെതിരെ കർശന നടപടി ഹരിപ്പാട്ട് അനധികൃത മത്സ്യബന്ധന വലകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചു

ഹരിപ്പാടും പരിസര പ്രദേശങ്ങളിലും ഫിഷറീസ് വകുപ്പ് നടത്തിയ വിപുലമായ പരിശോധനയിൽ അനധികൃത മത്സ്യബന്ധന വലകളും കൂടുകളും നശിപ്പിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടി.

ഊത്തപിടുത്തത്തിനെതിരെ കർശന നടപടി ഹരിപ്പാട്ട് അനധികൃത മത്സ്യബന്ധന വലകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചു
ഹരിപ്പാട്ട് അനധികൃത മത്സ്യബന്ധന വലകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചു

ഊത്തപിടുത്തത്തിനെതിരെ കർശന നടപടി; അനധികൃത മത്സ്യബന്ധന വലകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു

ഹരിപ്പാട്: ഊത്ത മത്സ്യങ്ങളുടെ സംരക്ഷണവും ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ തടയുന്നതും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടപടികൾ കടുപ്പിച്ചു. പള്ളിപ്പാട് നാലുകെട്ടുംചിറ, 28-ാം കടവ്, കരിപ്പുഴ, പനയ്ക്കൽതോട് തുടങ്ങിയ പ്രദേശങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ഇൻലാൻഡ് പട്രോളിംഗ് നടത്തി.

​പരിശോധനയ്ക്കിടെ പുഴകളിൽ അനധികൃതമായി സ്ഥാപിച്ച വൻതോതിലുള്ള മത്സ്യബന്ധന വലകൾ കണ്ടെത്തി നശിപ്പിച്ചു. വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യയിനങ്ങളായ മഞ്ഞക്കൂരി, ആറ്റുവാള, പുലിവഹാൽ (വഹാവരൽ) എന്നിവ പട്രോളിംഗ് സംഘം കണ്ടെടുത്ത ചെറിയ കണ്ണിവലിപ്പമുള്ള അനധികൃത വലകളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഈ മത്സ്യങ്ങളെ ഉദ്യോഗസ്ഥർ സുരക്ഷിതമായി തിരികെ ജലാശയത്തിലേക്ക് തുറന്നുവിട്ടു.

​മത്സ്യങ്ങളുടെയും ജലത്തിന്റെയും സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിച്ച അഞ്ച് താൽക്കാലിക നിർമ്മിതികൾ പൂർണമായും പൊളിച്ചുനീക്കുകയും ജലാശയങ്ങളിൽ സ്ഥാപിച്ചിരുന്ന മത്സ്യക്കൂടുകൾ തകർക്കുകയും ചെയ്തു. നിരോധിത വല ഉപയോഗിച്ചും മത്സ്യബന്ധന രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയും മത്സ്യബന്ധനം നടത്തിയ ഒരാൾക്ക് നിയമാനുസൃത നോട്ടീസ് നൽകി. ഇയാൾക്കെതിരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ സ്വീകരിക്കും. മുൻപ് നോട്ടീസ് ലഭിച്ചവരും പിഴ അടച്ചവരും നിലവിൽ ഇത്തരം അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് പരിശോധനയിൽ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി.

​പട്രോളിംഗിനോടനുബന്ധിച്ച് പ്രദേശവാസികൾക്ക് ഊത്ത മത്സ്യങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം, ജലാശയ ആവാസവ്യവസ്ഥയുടെ സുസ്ഥിരത, നിയമാനുസൃത മത്സ്യബന്ധനത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവൽക്കരണവും നൽകി.

​ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി ജോയുടെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സീതാലക്ഷ്മി, ഫിഷറീസ് ഓഫീസർമാരായ അമൽ, ഓഫീസ് അറ്റൻഡന്റ് ചന്ദുരാജ്, അക്വാകൾച്ചർ പ്രൊമോട്ടർ സലീന, സാഗർമിത്ര ഹിലാൽ, മോട്ടിവേറ്റർ ബിന്റോ, സീ റെസ്ക്യൂ സ്ക്വാഡ് അംഗങ്ങളായ രാഹുൽ, ബാസ്റ്റിൻ, ഹരിപ്പാട് സി.പി.ഓ. ശ്രീനാത് എന്നിവർ പങ്കെടുത്തു.

​ജില്ലയുടെ  വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ പട്രോളിംഗ് നടപടികൾ തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ കേരള ഉൾനാടൻ മത്സ്യബന്ധന അക്വാകൾച്ചർ ആക്ട് (2010) പ്രകാരം കർശന നടപടി സ്വീകരിക്കും. പൊതുജനങ്ങൾക്ക് പരാതികൾ 0477 2251103 എന്ന നമ്പറിലോ സമീപത്തെ മത്സ്യഭവൻ ഓഫീസുകളിലോ അറിയിക്കാവുന്നതാണ്.