നിരന്തരം അപകടമുണ്ടാക്കുന്ന ബസുകൾക്ക് ഇനി പെർമിറ്റില്ല ആർ.ടി.എ

കോഴിക്കോട് ജില്ലയിൽ നിരന്തരം അപകടമുണ്ടാക്കുന്ന ബസുകളുടെ പെർമിറ്റ് ഇനി മുതൽ പുതുക്കി നൽകില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. ബസ് ഉടമകൾക്കെതിരെയും കർശന നടപടിയുണ്ടാകും.

നിരന്തരം അപകടമുണ്ടാക്കുന്ന ബസുകൾക്ക് ഇനി പെർമിറ്റില്ല ആർ.ടി.എ
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോഴിക്കോട്, വടകര റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി സംസാരിക്കുന്നു

അപകടങ്ങൾ ആവർത്തിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കും; ഉടമകൾക്കെതിരെയും നടപടി: ജില്ലാ കളക്ടർ

കോഴിക്കോട്: ജില്ലയിൽ നിരന്തരം അപകടങ്ങൾ വരുത്തിവെക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ഇത്തരം ബസുകളുടെ പെർമിറ്റ് ഇനി മുതൽ പുതുക്കി നൽകില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കോഴിക്കോട്, വടകര റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

​അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാർക്കെതിരെ മാത്രം നടപടിയെടുക്കുന്ന പതിവ് രീതി അവസാനിപ്പിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ബസ് ഉടമകളെയും ഉത്തരവാദികളാക്കി നിയമനടപടികൾ സ്വീകരിക്കും.

​കോഴിക്കോട്, വടകര ആർ.ടി.എകളുടെ കീഴിൽ പെർമിറ്റിനായി സമർപ്പിക്കപ്പെട്ട പുതിയ അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് സമിതി അറിയിച്ചു. കോഴിക്കോട് ആർ.ടി.എയിൽ പുതിയ പെർമിറ്റിനായി 24 അപേക്ഷകളും, പെർമിറ്റ് പുതുക്കാനായി 30 അപേക്ഷകളും, പെർമിറ്റ് കൈമാറ്റത്തിനായി 30 അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്. വടകര ആർ.ടി.എയിൽ പുതിയ പെർമിറ്റിന് 14-ഉം, പെർമിറ്റ് പുതുക്കാൻ 18-ഉം, കൈമാറ്റത്തിന് 42-ഉം അപേക്ഷകളും ലഭിച്ചു.

​യോഗത്തിൽ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ സി.വി.എം. ഷെരീഫ്, കോഴിക്കോട് ആർ.ടി.ഒ ജെബി ചെറിയാൻ, വടകര ആർ.ടി.ഒ പി.കെ. സജീവ്, കോഴിക്കോട് റൂറൽ എസ്.പി.യുടെ പ്രതിനിധി, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, വാഹന ഉടമകൾ, സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.