പുത്തൻകുരിശിൽ വൻ ലഹരിവേട്ട 30 കിലോ കഞ്ചാവുമായി 5 ബംഗാൾ സ്വദേശികൾ പിടിയിൽ
പുത്തൻകുരിശ് പത്താംമൈലിൽ 30 കിലോ കഞ്ചാവുമായി അഞ്ച് അതിഥി തൊഴിലാളികളെ പോലീസ് പിടികൂടി. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇവർ ലഹരി എത്തിച്ചത്.
പുത്തൻകുരിശിൽ വൻ മയക്കുമരുന്ന് വേട്ട: 30 കിലോ കഞ്ചാവുമായി 5 അതിഥി തൊഴിലാളികൾ പിടിയിൽ
പുത്തൻകുരിശ്: കൊച്ചി റൂറൽ പരിധിയിൽ ലഹരിവിൽപ്പനക്കാർക്കെതിരെ പോലീസ് നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായി പുത്തൻകുരിശ് പത്താംമൈലിൽ വൻ മയക്കുമരുന്ന് വേട്ട. 30 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ അഞ്ച് അതിഥി തൊഴിലാളികളെ പുത്തൻകുരിശ് പോലീസും റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീമും ചേർന്ന് പിടികൂടി.
മുർഷിദാബാദ് സ്വദേശികളായ അഷറഫ് മണ്ഡൽ (56), നുഹുനാബി മണ്ഡൽ (45), റോഫിഖുൽ (26), റിപൻ മണ്ഡൽ (41), യാനുസ് അലി മൊല്ല (42) എന്നിവരാണ് പിടിയിലായത്. ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവയിലെത്തിച്ച കഞ്ചാവ്, അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് ഇവർ പത്താംമൈലിൽ എത്തിച്ചത്. പത്താംമൈലിലെ വെയ്റ്റിംഗ് ഷെഡിൽ ബാഗുകളുമായി നിൽക്കുകയായിരുന്ന സംഘത്തെ പോലീസ് വളയുകയായിരുന്നു.
ഓരോരുത്തരുടെയും ഷോൾഡർ ബാഗുകളിൽ പ്രത്യേക പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രദേശത്തെ അതിഥി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് ലഹരി എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ലഹരി കടത്ത് സംഘം ഏറെനാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, പുത്തൻകുരിശ് ഡിവൈഎസ്പി നിഷാദ് മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇൻസ്പെക്ടർ ടി.എൽ ജയൻ, സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, മനോജ് കുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കൊച്ചി റൂറൽ പരിധിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന വലിയ എട്ടാമത്തെ ലഹരിവേട്ടയാണിത്. പെരുമ്പാവൂർ, കാലടി, ആലുവ തുടങ്ങിയ ഇടങ്ങളിൽ നിന്നായി ഏകദേശം നൂറിലധികം കിലോ കഞ്ചാവാണ് ഈ ദിവസങ്ങളിൽ പോലീസ് പിടിച്ചെടുത്തത്.

