2036 ഒളിമ്പിക്സ് സ്വപ്നം ലോകോത്തര മത്സര നിയമങ്ങൾ ഇനി കേരളത്തിലും
വേൾഡ് കരാട്ടെ ഫെഡറേഷൻ പരിഷ്കരിച്ച പുതിയ മത്സര നിയമങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേരള കരാട്ടെ അസോസിയേഷൻ ആലുവ വൈ എം സി എയിൽ കോൺക്ലേവ് സംഘടിപ്പിച്ചു.
ലോകോത്തര മത്സര നിയമങ്ങൾ ഇനി കേരളത്തിലും; സംസ്ഥാന കരാട്ടെ കോൺക്ലേവ് ആലുവയിൽ സംഘടിപ്പിച്ചു
ആലുവ: സംസ്ഥാനത്തെ കരാട്ടെ മത്സരങ്ങളിൽ ലോകോത്തര നിലവാരത്തിലുള്ള പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരള കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന റഫറി കോൺക്ലേവ് സംഘടിപ്പിച്ചു. ആലുവ വൈ എം സി എ ക്യാമ്പ് സെന്ററിലെ ജോർജ് വില്യംസ് ഹാളിൽ നടന്ന ചടങ്ങ് വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൺ കേരള ഘടകം ജനറൽ സെക്രട്ടറി പ്രിൻസിലി വിപിൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരമുള്ള കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ്. രഘുകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വേൾഡ് കരാട്ടെ ഫെഡറേഷൻ (WKF) പരിഷ്കരിച്ച സമകാലിക മത്സര നിയമങ്ങൾ സംസ്ഥാനത്തൊട്ടാകെ ഏകീകരിച്ച് സുതാര്യമായ മത്സരാന്തരീക്ഷം ഉറപ്പാക്കുകയാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. 2026-27 വർഷത്തെ സ്കൂൾ-യൂണിവേഴ്സിറ്റി ഗെയിംസുകളിലും വിവിധ ചാമ്പ്യൻഷിപ്പുകളിലും പുതിയ നിയമങ്ങളായിരിക്കും പ്രാബല്യത്തിൽ വരിക. 2030-ലെ കോമൺവെൽത്ത് ഗെയിംസ്, 2036-ലെ ഒളിമ്പിക്സ്, 2038-ലെ ഏഷ്യൻ ഗെയിംസ് എന്നിവ ലക്ഷ്യമിട്ട് കേരളത്തിൽ നിന്ന് അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്ന കായികതാരങ്ങളെ വാർത്തെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.
മത്സര വിഭാഗങ്ങളായ 'കത്ത', 'കുമിത്തെ' എന്നിവയിൽ, പ്രത്യേകിച്ച് 'കത്ത' വിഭാഗത്തിലെ നിയമങ്ങളിലാണ് പ്രകടമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഈ പുതിയ മാറ്റങ്ങൾ ജില്ലാ, സോൺ, സംസ്ഥാന തലങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസുകൾ വഴി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
വേൾഡ് കരാട്ടെ ഫെഡറേഷൻ ജഡ്ജും റഫറി കമ്മീഷൻ ചെയർമാനുമായ പി. സുനിൽകുമാർ, ടൂർണമെന്റ് ഡയറക്ടർ ജോയി പോൾ, അത്ലറ്റിക് കമ്മീഷൻ ചെയർമാൻ ആർ. സുരാജ്, റഫറി കമ്മീഷൻ സെക്രട്ടറി അബ്ദുൾ അസീസ്, അംഗങ്ങളായ രതീഷ് കുമാർ, എസ്. വിജയൻ, റ്റി. എ. തോമസ്, വി. സമ്പത്ത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 14 ജില്ലകളിൽ നിന്നുള്ള റഫറി കമ്മീഷൻ ചെയർമാൻമാരും സെക്രട്ടറിമാരും പങ്കെടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയി പോൾ സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്. വിജയൻ നന്ദിയും പറഞ്ഞു.