കോട്ടയത്ത് ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ അൽഫാമും കുഴിമന്തിയും ഉൾപ്പെടെ പിടികൂടി, 9 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
കോട്ടയം നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട്. 22 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 9 എണ്ണത്തിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നഗരസഭ പിഴ ചുമത്തി
കോട്ടയത്ത് ഹോട്ടലുകളിൽ മിന്നൽ പരിശോധന; 9 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി
കോട്ടയം: നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് പരിശോധനയിൽ പിടികൂടിയത്. നഗരത്തിലെ 22 ഹോട്ടലുകളിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഇതിൽ 9 ഹോട്ടലുകളിൽ നിന്നാണ് മാരകമായ രീതിയിൽ പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്.
ദിവസങ്ങൾ പഴക്കമുള്ള ചോറ്, നൂഡിൽസ്, ബീഫ്, ചിക്കൻ കറി, മീൻകറി, അൽഫാം, കുഴിമന്തി തുടങ്ങിയവയാണ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്. നിറവും ഗന്ധവും മാറിയ ഇത്തരം ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കിയും, പുതിയ ഭക്ഷണത്തോടൊപ്പം ചേർത്തും ഉപഭോക്താക്കൾക്ക് വിതരണം ചെയ്തിരുന്നതായി പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഗുരുതരമായ ആരോഗ്യ ലംഘനം കണ്ടെത്തിയ ഈ 9 സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ ആരോഗ്യവിഭാഗം വൻ തുക പിഴ ചുമത്തുകയും തുടർനടപടികൾക്കായി നോട്ടിസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
നഗരസഭാ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ ടി.എ.തങ്കം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രവീൺ, പ്രമോദ്, സുർജിത്, ലിനീഷ്, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഗരത്തിൽ പരിശോധന നടത്തിയത്.