കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
എറണാകുളം റൂറൽ പോലീസിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡിൽ 18 കോടി രൂപ വിലമതിക്കുന്ന 17 കിലോയോളം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ മാറമ്പിള്ളിയിൽ പിടിയിലായി.
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
പെരുമ്പാവൂർ: എറണാകുളം റൂറൽ ജില്ലാ പോലീസിൻ്റെ 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ സ്ക്വാഡിൻ്റെ പരിശോധനയിൽ കൊച്ചിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ 18 കോടിയോളം രൂപ വിലവരുന്ന മാരക ശേഷിയുള്ള ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീം പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികൾ വലയിലാകുന്നത്. ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രീഡ് കഞ്ചാവുമായി ആയുഷിനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാൾ താമസിച്ചിരുന്ന കുന്നുവഴിയിലെ ഫ്ലാറ്റിൽ നടത്തിയ വിശദമായ റെയ്ഡിൽ 16 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെത്തുകയായിരുന്നു. ഇവിടെ വച്ചാണ് ഇയാളുടെ ഭാര്യ അനികയെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 12 മുതലാണ് ഇവർ ഈ ഫ്ലാറ്റിൽ താമസം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.
എറണാകുളം റെയിഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ, റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. എ.എസ്.പി ഹാർദിക് മീണ, പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ അസരിഫ്, ഷെഫീഖ്, വിഷ്ണു മുരളി, ജോജോ ജോർജ്, സുഭാഷ് തങ്കപ്പൻ, അബ്ദുൽ ജലീൽ, എ.എസ്.ഐ റെനി, സീനിയർ സി.പി.ഒമാരായ എം.ബി. ജയന്തി, നിഷാദ്, സി.പി.ഓ ഷാൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ അന്തർസംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.