കാലവർഷം 2026 ജില്ലയിൽ കനത്ത ജാഗ്രത മുന്നൊരുക്കങ്ങൾ വിലയിരുത്തി കളക്ടർ ജി. പ്രിയങ്ക

വരാനിരിക്കുന്ന കാലവർഷത്തെ നേരിടാൻ ജില്ല സജ്ജം. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദ്ദേശം നൽകി.

കാലവർഷം 2026 ജില്ലയിൽ കനത്ത ജാഗ്രത മുന്നൊരുക്കങ്ങൾ വിലയിരുത്തി കളക്ടർ ജി. പ്രിയങ്ക
കാലവർഷം മുന്നൊരുക്കങ്ങൾ വിശകലനം ചെയ്യാൻ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക സംസാരിക്കുന്നു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി ശ്രീകുമാർ സമീപം

കാലവർഷം: ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ; മെയ് 25-നകം വിവരങ്ങൾ കൈമാറണം

​തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 23-ഓടെ കാലവർഷം എത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ ജി. പ്രിയങ്ക. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനായി കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശങ്ങൾ നൽകിയത്. മെയ് 25-നകം ദുരിതാശ്വാസ ക്യാമ്പുകളുടെയും ലഭ്യമായ വിഭവങ്ങളുടെയും വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഗൂഗിൾ ഷീറ്റിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് കളക്ടർ ഉത്തരവിട്ടു.

​പ്രധാന നിർദ്ദേശങ്ങൾ:

​ദുരിതാശ്വാസ ക്യാമ്പുകൾ: ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം മുൻകൂട്ടി കണ്ട് തഹസിൽദാർമാർ ക്യാമ്പുകൾ നിശ്ചയിക്കണം. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

​സുരക്ഷാ നടപടികൾ: അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റണം. പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ അടിയന്തര നടപടി വേണം.

​സജ്ജീകരണങ്ങൾ: ജെ.സി.ബി, ക്രെയിൻ, ആംബുലൻസ് തുടങ്ങിയവയുടെ ലഭ്യത തദ്ദേശ സ്ഥാപനങ്ങൾ തഹസിൽദാർമാരെ അറിയിക്കണം.

​തീരദേശ ജാഗ്രത: കടൽക്ഷോഭ സാധ്യതയുള്ള മേഖലകളിൽ മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകണം. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ സജ്ജമാക്കാൻ ഫിഷറീസ് വകുപ്പിന് നിർദ്ദേശം നൽകി.

​വെള്ളക്കെട്ട് ഒഴിവാക്കൽ: ദേശീയപാതകളിലും മറ്റ് പ്രധാന റോഡുകളിലും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ പൊതുമരാമത്ത് വകുപ്പ് മുൻകരുതൽ സ്വീകരിക്കണം.

​കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി. ശ്രീകുമാർ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.