ശബ്ദവും ചിത്രവും AI ഉപയോഗിച്ച് മോഷ്ടിക്കുന്നു ലിങ്കുകൾ ഹാജരാക്കാൻ മോഹൻലാലിനോട് കോടതി, മെറ്റയ്ക്ക് എതിർപ്പ്
മോഹൻലാലിന്റെ പേരും ശബ്ദവും എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ഹർജിയിൽ പുതിയ അപേക്ഷ നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു.
വ്യക്തിത്വ അവകാശ ലംഘനം: വ്യാജ ലിങ്കുകൾ ക്രോഡീകരിച്ച് നൽകാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി
തന്റെ പേരും ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി സുപ്രധാന നിർദേശം നൽകി. മോഹൻലാലിന്റെ ചിത്രങ്ങളും വിഡിയോകളും ശബ്ദങ്ങളും ദുരുപയോഗം ചെയ്യുന്ന എല്ലാ ലിങ്കുകളും ക്രോഡീകരിച്ച് പുതിയ അപേക്ഷ സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കേസ് വരുന്ന വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ഓരോ നിമിഷവും പുതിയ വ്യാജ ലിങ്കുകൾ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം ക്ലോൺ ചെയ്യുന്നതും വ്യാജ വിഡിയോകൾ നിർമ്മിക്കുന്നതും ഗുരുതരമായ സാഹചര്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മോഹൻലാലിന്റെ ശബ്ദമുപയോഗിച്ച് തട്ടിപ്പ് നടന്നാൽ അത് അദ്ദേഹത്തെ ബാധിക്കുമെന്നും മെറ്റ, ഗൂഗിൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം നിരവധി ലിങ്കുകൾ ഉണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
അതേസമയം, മോഹൻലാൽ കേരളത്തിൽ നിന്നുള്ള വ്യക്തിയായതിനാലും മറ്റ് കക്ഷികൾ ഡൽഹിക്ക് പുറത്തായതിനാലും കേസ് ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ വരില്ലെന്ന് മെറ്റയുടെ അഭിഭാഷകൻ വാദിച്ചു.

