മോഷണാരോപണം യുവതിയുടെ ആത്മഹത്യയിൽ പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ പരാതി
കാസർകോട് ജസീലയുടെ മരണത്തിൽ ഭർത്താവിനും പൊലീസിനുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ജസീലയുടെ അവസാന വീഡിയോ പുറത്ത്
മോഷണക്കുറ്റം ആരോപിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു; ഭർത്താവിനും പൊലീസിനുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം
കാസർകോട്: ചെയ്യാത്ത മോഷണക്കുറ്റം ആരോപിച്ചതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ യുവതി വിഷം കഴിച്ച് മരിച്ചു. മുളിയാർ സ്വദേശിനി ജസീല (24) ആണ് മരിച്ചത്. മരണത്തിന് ഉത്തരവാദികൾ ഭർതൃവീട്ടുകാരും അയൽവാസികളും പൊലീസുമാണെന്ന് ആരോപിച്ച് ജസീലയുടെ കുടുംബം രംഗത്തെത്തി.
മരിക്കുന്നതിന് മുൻപ് ജസീല റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശം കുടുംബം പുറത്തുവിട്ടു. താൻ നിരപരാധിയാണെന്നും ഭർത്താവും ഭർതൃമാതാവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും വീഡിയോയിൽ ജസീല പറയുന്നു. അയൽപക്കത്തെ വിവാഹാഘോഷത്തിനിടെ സ്വർണ്ണമാല മോഷണം പോയതുമായി ബന്ധപ്പെട്ടാണ് ജസീലയ്‌ക്കെതിരെ ആരോപണമുയർന്നത്. ആദൂർ പൊലീസ് ജസീലയെ ചോദ്യം ചെയ്‌തെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
എന്നാൽ, പൊലീസിൻ്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായെന്നും പരാതി നൽകാൻ സമ്മതിച്ചില്ലെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ചികിത്സയിലിരിക്കെ മജിസ്‌ട്രേറ്റ് ജസീലയുടെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാനഗർ പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

