കേരള ബജറ്റ് 2026 വനിതാ സംവിധായകർക്ക് 7 കോടി
കേരള ബജറ്റ് 2026 സാംസ്‌കാരിക മേഖലയ്ക്ക് കരുത്തുപകരാൻ 30 ശതമാനം വർധന സിനിമയ്ക്കും നാടകത്തിനും പ്രത്യേക പരിഗണന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് വൻ ഉണർവ്.
കേരള ബജറ്റ് 2026: സാംസ്‌കാരിക മേഖലയ്ക്ക് കരുത്തുപകരാൻ 30 ശതമാനം വർധന; സിനിമയ്ക്കും നാടകത്തിനും പ്രത്യേക പരിഗണന
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് വൻ ഉണർവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാംസ്‌കാരിക വിഹിതത്തിൽ 30 ശതമാനം വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. അതിദേശീയതയ്ക്കും വർഗീയതയ്ക്കും എതിരെ മലയാളിയെ പ്രാപ്തനാക്കുന്ന 'സാംസ്‌കാരിക ബലത്തെ' ഉയർത്തിപ്പിടിക്കുന്നതാണ് ഈ നീക്കമെന്ന് ബജറ്റ് പ്രസംഗം അടിവരയിടുന്നു.
വനിതാ സംവിധായകർക്ക് കൈത്താങ്ങ്; സിനിമാ മേഖലയിൽ സമ്മിശ്ര പ്രതികരണം
സിനിമാ മേഖലയിൽ വനിതാ സംവിധായകർക്കുള്ള സഹായം ഏഴ് കോടി രൂപയായി വർധിപ്പിച്ചു. നേരത്തെ ഇത് മൂന്ന് കോടി രൂപയായിരുന്നു. ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) വഴിയാണ് ഈ തുക വിതരണം ചെയ്യുക. ചുരുങ്ങിയ ബജറ്റിലും അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ചിത്രങ്ങൾ നിർമ്മിക്കുന്ന വനിതാ സംവിധായകർക്ക് ഈ തീരുമാനം പുത്തൻ ഉണർവ് നൽകും. ഇതോടൊപ്പം ചലച്ചിത്ര വികസന കോർപ്പറേഷന് 24 കോടി രൂപയും ചലച്ചിത്ര അക്കാദമിക്ക് 16 കോടി രൂപയും അനുവദിച്ചു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 11.50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കലാകാരന്മാർക്കായി വജ്രജൂബിലി ഫെലോഷിപ്പും സാംസ്‌കാരിക കേന്ദ്രങ്ങളും
യുവകലാകാരന്മാർക്കായി സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് 13 കോടി രൂപ അനുവദിച്ചു. ഇതിലൂടെ പഞ്ചായത്ത് തലത്തിൽ കലാപരിശീലനം ഉറപ്പാക്കും. കൂടാതെ, പിണറായിയിൽ 'സൗത്ത് സോൺ കൾച്ചറൽ സെന്റർ' (1 കോടി), പെരളശ്ശേരിയിൽ തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ 'നിശാ ജീവിത-സാംസ്‌കാരിക ഇടനാഴി' (2.5 കോടി) എന്നിവയും പ്രഖ്യാപിച്ചു. തെയ്യം ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾക്ക് ഇവിടെ പ്രത്യേക ഇടം ലഭിക്കും.
നാടക ഇതിഹാസങ്ങൾക്ക് 'നാടകഗൃഹം'
മലയാള നാടകവേദിയിലെ ഇതിഹാസങ്ങളായ തോപ്പിൽ ഭാസി (കായംകുളം), പി.ജെ. ആന്റണി (തൃശൂർ), കെ.ടി. മുഹമ്മദ് (കണ്ണൂർ) എന്നിവരുടെ സ്മരണയ്ക്കായി 'നാടകഗൃഹം' എന്ന പേരിൽ സ്ഥിരം തിയേറ്ററുകൾ നിർമ്മിക്കാൻ 2.50 കോടി രൂപ വകയിരുത്തി. അന്തരിച്ച പ്രശസ്ത കലാകാരന്മാരുടെ സ്മരണയ്ക്കായി 5 കോടി രൂപ ചെലവിൽ 'സാംസ്കാരിക സ്മൃതി മന്ദിരം' എന്ന പേരിൽ ഒരു മ്യൂസിയവും സ്ഥാപിക്കും.

