പ്രേം നസീർ സ്മാരകം
പ്രേം നസീർ സ്മാരകം ആദ്യഘട്ടം ഉടൻ സമർപ്പിക്കും കടകംപള്ളി സുരേന്ദ്രൻ
പ്രേം നസീർ സ്മാരകം: ആദ്യഘട്ടം ഉടൻ സമർപ്പിക്കും - കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: മലയാളത്തിൻ്റെ നിത്യഹരിത നായകൻ പ്രേം നസീറിൻ്റെ സ്മരണയ്ക്കായി ചിറയിൻകീഴിൽ നിർമ്മിക്കുന്ന സ്മാരകത്തിൻ്റെ ആദ്യഘട്ടം നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നാടിന് സമർപ്പിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അറിയിച്ചു. പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച 37-ാം അനുസ്മരണ സമ്മേളനം തൈക്കാട് ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ടൂറിസം മന്ത്രിയായിരിക്കെയാണ് സ്മാരക നിർമ്മാണത്തിനായുള്ള നടപടികൾ ആരംഭിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൂന്ന് നിലകളിലായി ഏകദേശം 9 കോടി രൂപ ചെലവഴിച്ചാണ് സ്മാരകം പണിയുന്നത്. ഇതിൽ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വെച്ച് ഈ വർഷത്തെ 'പ്രേം നസീർ ചലച്ചിത്ര സംവിധാന ശ്രേഷ്ഠ പുരസ്കാരം' പ്രശസ്ത സംവിധായകൻ തുളസിദാസിന് കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. ഇതോടൊപ്പം തൈക്കാട് ഭാരത് ഭവനിൽ അഞ്ച് ദിവസമായി നടന്നുവന്ന 'പ്രേം നസീർ കവല' പ്രദർശനവും സമാപിച്ചു. 1960-കളിലെ ഗ്രാമീണ അന്തരീക്ഷം പുനഃസൃഷ്ടിച്ച കവലയിൽ 16 എം.എം. ഫിലിം പ്രദർശനം, പഴയകാല ചായപ്പീടിക, വായനശാല, സൈക്കിൾ യജ്ഞം എന്നിവ സന്ദർശകർക്ക് നൊസ്റ്റാൾജിക് അനുഭവമായി.
സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, സംവിധായകരായ ബാലു കിരിയത്ത്, ടി.എസ്. സുരേഷ് ബാബു, ചെങ്കൽ രാജശേഖരൻ നായർ, വഞ്ചിയൂർ പ്രവീൺ കുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

