സ്ത്രീപീഡനവും മോഷണവും ഉൾപ്പെടെ നിരവധി കേസുകൾ മഞ്ഞള്ളൂർ സ്വദേശി രോഹിത് പി നായർ കാപ്പ ചുമത്തി ജയിലിൽ
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഞ്ഞള്ളൂർ സ്വദേശി രോഹിത് പി നായരെ കാപ്പ (KAAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
നിരന്തര കുറ്റവാളി രോഹിത് പി നായർ കാപ്പ ചുമത്തി ജയിലിൽ; നടപടി ബൈക്ക് മോഷ്ടിച്ച കേസിന് പിന്നാലെ
മൂവാറ്റുപുഴ: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ (KAAPA) ചുമത്തി ജയിലിലടച്ചു. മഞ്ഞളളൂർ കാപ്പ് കരയിൽ, മണിയന്തടം ഭാഗത്ത്, സുനിൽ ഭവൻ വീട്ടിൽ രോഹിത് പി നായർ (26) നെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പെരുമ്പാവൂർ, കുന്നത്തുനാട്, കല്ലൂർക്കാട്, തൊടുപുഴ, കരിമണ്ണൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി അവസാനം തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സ്റ്റാഫ് പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ തൊടുപുഴ പോലീസ് ഇയാളെ പ്രതി ചേർത്തിരുന്നു. ഈ കേസിന് പിന്നാലെയാണ് പ്രതിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ വേഗത്തിലാക്കിയത്.
വാഴക്കുളം പോലീസ് ഇൻസ്പെക്ടർ എ. അനീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ എസ്.എൻ സുമിത, വി.പി സജി മോൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ വിനു എസ് നായർ, പി.വി അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ക്രമസമാധാന നില തകർക്കുന്ന ക്രിമിനലുകൾക്കെതിരെ കർശന നടപടി തുടരുമെന്ന് റൂറൽ പോലീസ് അറിയിച്ചു.