കണ്ണൂർ വിമാനത്താവളത്തിൽ വിമാന റാഞ്ചൽ മോക്ഡ്രിൽ യാത്രക്കാരെ ബന്ദികളാക്കി ഭീകരർ, കീഴ്പ്പെടുത്തി എൻഎസ്ജിയും സിഐഎസ്എഫും
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എൻ.എസ്.ജി, സി.ഐ.എസ്.എഫ് എന്നിവരുടെ നേതൃത്വത്തിൽ വിമാന റാഞ്ചൽ മോക്ഡ്രിൽ നടത്തി.
കണ്ണൂർ വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ; വിമാന റാഞ്ചികളെ കീഴടക്കി സുരക്ഷാസേന
കണ്ണൂർ: കൊച്ചിയിൽ നിന്നും 54 യാത്രക്കാരുമായി മുംബൈയിലേക്ക് പോയ വിമാനം അടിയന്തിരമായി കണ്ണൂരിൽ ഇറക്കി. തുടർന്ന് വിമാനത്താവളത്തെയും സുരക്ഷാ ഏജൻസികളെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ നാടകീയ രംഗങ്ങൾക്കൊടുവിൽ വിമാന റാഞ്ചികളെ സുരക്ഷാസേന കീഴടക്കി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നടത്തിയ മോക്ഡ്രില്ലിന്റെ (Mock Drill) ഭാഗമായാണ് ഈ ഉദ്വേഗജനകമായ സംഭവങ്ങൾ അരങ്ങേറിയത്.
ചൊവ്വാഴ്ച രാവിലെ 10.49-നാണ് വി ടി എ 320 വിമാനം അപ്രതീക്ഷിതമായി കണ്ണൂർ റൺവേയിലേക്ക് പറന്നിറങ്ങിയത്. തൊട്ടുപിന്നാലെ വിമാന റാഞ്ചികളുടെ സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ (ATC) ലഭിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കണമെന്നും ഭീമമായ തുക മോചനദ്രവ്യം വേണമെന്നുമായിരുന്നു റാഞ്ചികളുടെ ആവശ്യം.
വിവരമറിഞ്ഞ ഉടൻ തന്നെ എൽ.എസ്.ജി (NSG), സി.ഐ.എസ്.എഫ് (CISF) ഉൾപ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സുരക്ഷാ വിഭാഗങ്ങൾ അടിയന്തര പ്രതിരോധത്തിന് സജ്ജമായി. ഉടൻ തന്നെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുകയും തന്ത്രപരമായ നീക്കങ്ങളിലൂടെയും കൃത്യമായ ഏകോപനത്തിലൂടെയും റാഞ്ചികളെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയുമായിരുന്നു. ബന്ദികളാക്കപ്പെട്ട 54 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്.
വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ വേഗത, വിവിധ സുരക്ഷാ ഏജൻസികളുടെ മിന്നൽ വേഗത്തിലുള്ള ഏകോപനം എന്നിവ പരിശോധിക്കുന്നതിനാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. പ്രത്യേക മീഡിയ സെൽ വഴിയുള്ള വിവരവിനിമയ സംവിധാനവും ഇതിനായി ഒരുക്കിയിരുന്നു.
എഡിഎം പി.എൻ പുരുഷോത്തമൻ, സിഐഎസ്എഫ് സീനിയർ കമാൻഡന്റ് നിധിൻ കുമാർ ത്യാഗി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ അശ്വിനി കുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ പി സതീഷ് ബാബു, ചെന്നൈ ഹെഡ്ക്വാർട്ടേഴ്സ് എഐജി ശിവകുമാർ പാണ്ഡെ, എൻഎസ്ജി മേജർ അതിരാജ് ഖാർബ്, പോലീസ്, അഗ്നിരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കിയത്.