വി.ഡി. സതീശൻ മുഖ്യമന്ത്രി ഹൈക്കമാൻഡ് തീരുമാനം ശിരസാവഹിക്കുന്നു, പൂർണ്ണ പിന്തുണയെന്ന് കെ.സി. വേണുഗോപാൽ
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമനസ്സോടെ പിന്തുണയ്ക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജനവികാരം ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി
ജനവിധി മാനിക്കുന്നു; വി.ഡി. സതീശന് പൂർണ്ണ പിന്തുണയുമായി കെ.സി. വേണുഗോപാൽ
ഡൽഹി : കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തീരുമാനിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്. 102 അംഗങ്ങളുടെ ഈ ഉജ്ജ്വല ഭൂരിപക്ഷം സമകാലിക ചരിത്രത്തിൽ ഇല്ലാത്തതാണെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത സർക്കാർ കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
"പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകും. വി.ഡി. സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു," കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎമാരുടെ പിന്തുണ തനിക്കായിരുന്നില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത്തരം ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പാർട്ടിയാണ് വലുത്, ഹൈക്കമാൻഡ് തീരുമാനം ശിരസാവഹിക്കുന്നു
ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ ശിരസാവഹിക്കുമെന്ന് താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. "ഞാൻ അടിയുറച്ച ഒരു കോൺഗ്രസുകാരനാണ്. പാർട്ടിക്ക് ഉപരിയായി ഒരു ഇമേജും ഞാൻ ഉണ്ടാക്കാറില്ല. എംഎൽഎമാരുടെ പിന്തുണയില്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കി എന്നത് മറ്റ് സംസ്ഥാനങ്ങളിൽ ഒരു പ്രശ്നവുമുണ്ടാക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി പ്രവർത്തകർക്ക് വേദനിക്കുമ്പോൾ തനിക്കും വേദനിക്കാറുണ്ടെന്ന് പറഞ്ഞ വേണുഗോപാൽ, തന്നെ പിന്തുണച്ചവരും പാർട്ടിയുടെ ഈ തീരുമാനം അംഗീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. സൈബർ ഇടങ്ങളിലെ വ്യക്തിപരമായ ആക്രമണങ്ങൾ താൻ സഹിച്ചോളാമെന്നും, ജനങ്ങളും പാർട്ടിയുമാണ് തനിക്ക് വലുതെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.