സതീശനോ വേണുഗോപാലോ? കേരളത്തിന്റെ നായകനെ സോണിയ തീരുമാനിക്കും ഹൈക്കമാൻഡ് ചർച്ചകൾ അവസാനഘട്ടത്തിൽ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ ഡൽഹിയിൽ തുടരുന്നു. വി.ഡി സതീശനും കെ.സി വേണുഗോപാലിനുമായി ഗ്രൂപ്പ് പോര് മുറുകുമ്പോൾ സോണിയ ഗാന്ധിയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും.

സതീശനോ വേണുഗോപാലോ? കേരളത്തിന്റെ നായകനെ സോണിയ തീരുമാനിക്കും ഹൈക്കമാൻഡ് ചർച്ചകൾ അവസാനഘട്ടത്തിൽ
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ ഡൽഹിയിൽ തുടരുന്നു

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു, സോണിയ ഗാന്ധിയുടെ തീരുമാനം ഇന്ന്

​ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വൈകിയും മാരത്തൺ ചർച്ചകൾ നടന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി എന്നിവരുടെ അന്തിമ നിലപാട് കൂടി പരിഗണിച്ചാകും പ്രഖ്യാപനം.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുവേണ്ടി കെ.മുരളീധരൻ ശക്തമായി വാദിച്ചു. ജനവികാരം സതീശന് അനുകൂലമാണെന്ന് അദ്ദേഹം രാഹുൽ ഗാന്ധിയെ അറിയിച്ചു. വി.എം.സുധീരനും സമാനമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം. എന്നാൽ, കെ.സി.വേണുഗോപാലിനായി കെ.സുധാകരനും വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ എന്നിവരും രംഗത്തുണ്ട്.

ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെയും മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെയും അഭിപ്രായം സോണിയ ഗാന്ധി നേരിട്ട് തേടിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെ നിലപാടും തീരുമാനത്തിൽ നിർണായകമാകും.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വൈകുന്നത് പ്രവർത്തകർക്കിടയിൽ അമർഷത്തിന് കാരണമാകുന്നുണ്ടെന്ന് കെ.മുരളീധരൻ മുന്നറിയിപ്പ് നൽകി. സ്കൂൾ തുറക്കുന്ന സമയമായതിനാൽ പാഠപുസ്തക വിതരണം ഉൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങളിൽ സ്തംഭനാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.