കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം യുവതി മരിച്ചതായി പരാതി. ആലപ്പുഴ സ്വദേശിനി ഫേബയാണ് മരിച്ചത്. കുഞ്ഞ് ഗുരുതരാവസ്ഥയിൽ.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചതായി പരാതി. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ഫേബ (29) ആണ് മരിച്ചത്. അമ്മ മരിച്ചതിന് പിന്നാലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണ്.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇന്നലെ വൈകുന്നേരം പ്രസവവേദനയെത്തുടർന്ന് ഫേബയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മണിക്കൂറുകളോളം ബന്ധുക്കൾക്ക് യാതൊരു വിവരവും നൽകിയില്ലെന്ന് പരാതിയുണ്ട്.
ബന്ധുക്കളുടെ ആരോപണം:
യുവതിക്ക് കഠിനമായ വേദന ഉണ്ടായിട്ടും എട്ട് മണിക്കൂറോളം ഡോക്ടർമാരോ ജീവനക്കാരോ കൃത്യമായ പരിചരണം നൽകിയില്ലെന്ന് അനീഷ് ആരോപിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതായും ഫ്ലൂയിഡ് ലംഗ്സിൽ കയറിയതായും ആണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ ഫേബയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പുലർച്ചെ ആരെയും അറിയിക്കാതെയാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി മരിച്ച ശേഷമാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും ഇവർ ആരോപിക്കുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ബന്ധുക്കൾ അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.