തൃശൂരിൽ കരുത്ത് കാട്ടി മോദിയുടെ റോഡ് ഷോ

തൃശൂരിലെ മോദിയുടെ റോഡ് ഷോയിൽ പത്മജ വേണുഗോപാലും സി.സി. മുകുന്ദനും പങ്കെടുത്തത് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു.

തൃശൂരിൽ കരുത്ത് കാട്ടി മോദിയുടെ റോഡ് ഷോ
തൃശൂരിൽ കരുത്ത് കാട്ടി മോദിയുടെ റോഡ് ഷോ

തൃശൂർ: കേരളത്തിൽ എൻ‌ഡി‌എ സർക്കാരുണ്ടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ രാഷ്ട്രീയ കേരളത്തിന് നൽകുന്നത് ശക്തമായ സൂചനകൾ. തൃശൂരിലെ എൻ‌ഡി‌എ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ, സിറ്റിങ് എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ എന്നിവരെ പ്രധാനമന്ത്രി തനിക്കൊപ്പം തുറന്ന വാഹനത്തിൽ ഇരുത്തിയത് അണികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.

​ഇടതു-വലതു മുന്നണികൾ വിട്ടെത്തിയ പ്രമുഖ നേതാക്കളെ ഒപ്പം നിർത്തിയതിലൂടെ ഇരു മുന്നണികൾക്കും ശക്തമായ വെല്ലുവിളിയാണ് ബിജെപി ഉയർത്തുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലും, സിപിഐ വിട്ട് വെറും 13 ദിവസത്തിനുള്ളിൽ മോദിക്കൊപ്പം വേദി പങ്കിട്ട സി.സി. മുകുന്ദനും കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ അടയാളങ്ങളാണെന്ന് പാർട്ടി വിലയിരുത്തുന്നു. ഇവർക്ക് പുറമെ ബിജെപി നേതാവ് കെ.കെ. അനീഷ് കുമാർ മാത്രമാണ് വാഹനത്തിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നത്.

​ശ്രദ്ധേയമായി പത്മജ-സുരേഷ് ഗോപി കൂട്ടുക്കെട്ട്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മുഖാമുഖം പോരാടിയ സുരേഷ് ഗോപിയും പത്മജ വേണുഗോപാലും ഇത്തവണ ഒരേ വാഹനത്തിൽ പ്രധാനമന്ത്രിക്കൊപ്പം വോട്ടഭ്യർത്ഥിച്ചത് കൗതുകകരമായ കാഴ്ചയായി. അന്ന് പത്മജയുടെ പരാജയത്തിന് കാരണമായ മുന്നേറ്റം നടത്തിയ സുരേഷ് ഗോപി, ഇന്ന് പത്മജയെ വിജയത്തിലെത്തിക്കാൻ മുന്നിട്ടിറങ്ങുന്നു എന്നത് എൻ‌ഡി‌എയുടെ ഐക്യദാർഢ്യം വ്യക്തമാക്കുന്നു. മുൻപ് കോൺഗ്രസ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ നിന്നും പത്മജയെ ഇറക്കിവിട്ട സംഭവം വലിയ വിവാദമായിരുന്നു. അതിന് വിപരീതമായി പ്രധാനമന്ത്രി തന്നെ പത്മജയ്ക്ക് അർഹമായ പരിഗണന നൽകിയത് ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.

​നാലാം തവണ തൃശൂരിലേക്ക്

പ്രധാനമന്ത്രിയായ ശേഷം ഇത് നാലാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. 2019 ലെ ലോക്‌സഭാ പ്രചാരണം, ഗുരുവായൂർ ദർശനം, 2024 ജനുവരിയിലെ 'സ്ത്രീശക്തി' സമ്മേളനം എന്നിവയ്ക്ക് ശേഷമാണ് ഈ നിർണ്ണായക റോഡ് ഷോ. കേരളത്തിലെ ജനങ്ങൾക്കൊപ്പം ചെലവഴിക്കാൻ ഉറ്റുനോക്കുന്നുവെന്ന് മലയാളത്തിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി എക്സിൽ (ട്വിറ്റർ) കുറിച്ചിരുന്നു. പാലക്കാട്ടെ പ്രഖ്യാപനത്തിന് പിന്നാലെ തൃശൂരിൽ നടന്ന ഈ ശക്തിപ്രകടനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൻ‌ഡി‌എയ്ക്ക് വലിയ മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.