പ്രവാസിയുടെ ബാഗ് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നെടുമ്പാശ്ശേരി പോലീസിന് പ്രശസ്തി പത്രം
സമയബന്ധിതമായ ഇടപെടലിലൂടെ ബാഗ് കണ്ടെത്തിയ എസ്.ഐ സാബു വർഗീസിനെ കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റയും ആലുവ റൂറൽ എസ്.പി എം. ഹേമലതയും പ്രശസ്തി പത്രം നൽകി ആദരിച്ചു.
പ്രവാസിക്ക് നഷ്ടമായ ബാഗ് 12 മണിക്കൂറിനുള്ളിൽ കണ്ടെത്തി; നെടുമ്പാശ്ശേരി പോലീസിന് കൈയടി
നെടുമ്പാശ്ശേരി: മെട്രോ ഫീഡർ ബസിൽ യാത്ര ചെയ്യുന്നതിനിടെ പ്രവാസിക്ക് നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് 12 മണിക്കൂറിനുള്ളിൽ വീണ്ടെടുത്ത് നെടുമ്പാശ്ശേരി പോലീസ്. നെടുമ്പാശ്ശേരി എയർപോർട്ടിലെ പോലീസ് ലെയ്സൺ ഓഫീസറും എസ്.ഐയുമായ സാബു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാഗ് കണ്ടെത്തി ഉടമയ്ക്ക് കൈമാറിയത്.
തിങ്കളാഴ്ച രാവിലെ പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവിനും കുടുംബത്തിനുമാണ് യാത്രാമധ്യേ ബാഗ് നഷ്ടപ്പെട്ടത്. എയർപോർട്ടിൽ നിന്നും ആലുവയിലേക്ക് പോകുന്നതിനായി ഫീഡർ ബസ്സിൽ കയറിയതായിരുന്നു ഇവർ. ആലുവയിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഫീഡർ ബസ്സിലെയും വിമാനത്താവളത്തിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സഹയാത്രികനായിരുന്ന ഒരാൾ ബാഗ് കൈക്കലാക്കി കടന്നുകളഞ്ഞതായി വ്യക്തമായി. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ഇയാൾ എയർപോർട്ടിലേക്ക് എത്തിയ വാഹനത്തിന്റെ ലൊക്കേഷൻ പോലീസ് കണ്ടെത്തി. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെങ്കിലും ഊർജ്ജിതമായ തെരച്ചിലിനൊടുവിൽ ഇയാൾ ഫോർട്ട് കൊച്ചിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഇയാളെ ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ബാഗ് വീണ്ടെടുത്തത്.
സമയബന്ധിതമായ ഇടപെടലിലൂടെ ബാഗ് കണ്ടെത്തിയ എസ്.ഐ സാബു വർഗീസിനെ കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റയും ആലുവ റൂറൽ എസ്.പി എം. ഹേമലതയും പ്രശസ്തി പത്രം നൽകി ആദരിച്ചു.

