കൊച്ചിയിലെ തീപിടുത്തം
കൊച്ചിയിലെ തീപിടുത്തം അടിയന്തര ഫയർ ഓഡിറ്റിന് ഉത്തരവിട്ടു പരിശോധനയ്ക്ക് സമിതിയെ നിയോഗിച്ചു
കൊച്ചിയിലെ തീപിടുത്തം: അടിയന്തര ഫയർ ഓഡിറ്റിന് ഉത്തരവിട്ടു; പരിശോധനയ്ക്ക് സമിതിയെ നിയോഗിച്ചു
കൊച്ചി: നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ചുണ്ടായ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടികളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തത്.
നഗരത്തിലെ മാർക്കറ്റുകളും തീപിടുത്ത സാധ്യതയുള്ള ഇടങ്ങളും സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു. കോർപ്പറേഷൻ സെക്രട്ടറി, കെ.എസ്.ഇ.ബി, ഫയർഫോഴ്സ് പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. വേനൽ കടുക്കുന്നതിന് മുന്നോടിയായി ജനുവരി 15-നകം സ്കൂളുകൾ, ആശുപത്രികൾ, പാഴ്വസ്തു ശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് പൂർത്തിയാക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കളക്ടർ നിർദ്ദേശം നൽകി.
പ്രധാന തീരുമാനങ്ങൾ:
ഫയർ ഹൈഡ്രന്റുകൾ: ബ്രോഡ്‌വേ, ആലുവ എന്നിവിടങ്ങളിൽ ആദ്യഘട്ടമായി ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
വാട്ടർ ടാങ്ക്: തമ്മനത്ത് പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനായി 12 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി.
വാഹന ലഭ്യത: അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഹിറ്റാച്ചി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ലിസ്റ്റ് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണം.
കടലാക്രമണം: തീരദേശ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജനുവരിയിൽ പ്രത്യേക അവലോകന യോഗം ചേരും.
സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഡെപ്യൂട്ടി കളക്ടർ കെ. മനോജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

