കേരളത്തിലെ ഹെറോയിൻ മാഫിയ തലവൻ ദാദാ പെരുമ്പാവൂരിൽ പിടിയിൽ

കേരളത്തിൽ വൻതോതിൽ ഹെറോയിൻ വിപണനം നടത്തിവന്ന അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം (ദാദാ) ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പോലീസിന്റെ പിടിയിലായി. അങ്കമാലി ഹെറോയിൻ വേട്ടയുടെ തുടർ അന്വേഷണത്തിലാണ് അറസ്റ്റ്.

കേരളത്തിലെ ഹെറോയിൻ മാഫിയ തലവൻ ദാദാ പെരുമ്പാവൂരിൽ പിടിയിൽ
കേരളത്തിലെ ഹെറോയിൻ മാഫിയ തലവൻ 'ദാദാ' പെരുമ്പാവൂരിൽ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: കേരളത്തിലെ ഹെറോയിൻ മാഫിയ തലവൻ 'ദാദാ' പെരുമ്പാവൂരിൽ പിടിയിൽ; ലക്ഷങ്ങളുടെ ഇടപാട്

പെരുമ്പാവൂർ: കേരളത്തിൽ വൻതോതിൽ ഹെറോയിൻ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി മയക്കുമരുന്ന് വിപണിയിൽ 'ദാദാ' എന്നറിയപ്പെടുന്ന അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായി. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ പോലീസ് നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

​അങ്കമാലിയിൽ ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. കാറിന്റെ രഹസ്യ അറകളിൽ സോപ്പുപെട്ടികളിലും ബാഗുകളിലുമായി ഒളിപ്പിച്ച് അസം രജിസ്ട്രേഷൻ കാറിൽ മയക്കുമരുന്ന് കടത്തിയ ഈ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതിലൂടെയാണ് തദ്ദേശീയമായി മയക്കുമരുന്ന് വിതരണം നിയന്ത്രിച്ചിരുന്ന ഷെഫീഖുൾ ഇസ്ലാമിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഹെറോയിൻ വേട്ടയാണിത്.

​ആക്രി കച്ചവടത്തിന്റെ മറവിൽ ആഡംബര ജീവിതം

​പത്തുവർഷം മുമ്പ് കേരളത്തിലെത്തിയ ഷെഫീഖുൾ ഇസ്ലാം വിവിധ പ്ലൈവുഡ് കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് ആക്രി കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഇതിന്റെ മറവിലായിരുന്നു വൻതോതിലുള്ള ഹെറോയിൻ ബിസിനസ്സ്. ചുരുങ്ങിയ കാലം കൊണ്ട് കോടികളുടെ ഇടപാട് നടത്തിയ ഇയാൾ കൊച്ചിയിലേക്കും അസാമിലേക്കും വിമാനമാർഗ്ഗമാണ് സഞ്ചരിച്ചിരുന്നത്.

​അസാമിൽ നിന്ന് 30,000 രൂപയ്ക്ക് എത്തിക്കുന്ന ഒരു ബോക്സ് ഹെറോയിൻ കേരളത്തിൽ 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇയാൾ വിറ്റിരുന്നത്. ഇതുകൂടാതെ സാധാരണക്കാർക്കും തൊഴിലാളികൾക്കുമായി ചെറിയ ബോട്ടിലുകളിലാക്കി 1000 രൂപ നിരക്കിലും വിൽപ്പന നടത്തിയിരുന്നു. പെരുമ്പാവൂർ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രധാന പ്രവർത്തനം.

​പോലീസിനെ വെട്ടിക്കാൻ വാടകവീടുകൾ

​നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെടാത്ത വിജനമായ സ്ഥലങ്ങളിലായിരുന്നു ഇയാൾ വീടുകൾ വാടകയ്ക്കെടുത്തിരുന്നത്. പെരുമ്പാവൂർ പോഞ്ഞാശ്ശേരി ഭാഗത്ത് ഇയാൾ വാടകയ്ക്കെടുത്തിരുന്ന വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ, മയക്കുമരുന്ന് നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ രണ്ട് ചാക്കുകളിലായി കണ്ടെടുത്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണമിടപാടുകൾ നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

​പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ കെ.പി. വിജു, ജിഷ്ണു രാജു, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, അജിതാ തിലകൻ, റോബിൻ ജോയി എന്നിവരും പ്രതിയെ വലയിലാക്കിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ അങ്കമാലി പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.