ദേശീയപാതയിൽ കല്ലേറ് യുവാവും വിദ്യാർത്ഥിയും പിടിയിൽ ഭീതി പരത്തിയത് മദ്യലഹരിയിൽ
ദേശീയപാതയിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ യുവാവിനെയും വിദ്യാർത്ഥിയെയും പന്തീരാങ്കാവ് പൊലീസ് പിടികൂടി.
ദേശീയപാതയിൽ കല്ലേറ്: യുവാവും വിദ്യാർത്ഥിയും പിടിയിൽ; ഭീതി പരത്തിയത് മദ്യലഹരിയിൽ
കോഴിക്കോട്: പന്തീരാങ്കാവ് – തൊണ്ടയാട് ദേശീയപാതയിൽ ഇരിങ്ങല്ലൂർ മുന്നല്ലേരി ജംക്‌ഷന് സമീപം കുന്നിൻമുകളിൽ നിന്ന് വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഗോവിന്ദപുരം സ്വദേശിയും കോന്തിനാരിയിൽ വാടകയ്ക്ക് താമസക്കാരനുമായ വരുൺ (20), 14 വയസ്സുള്ള സ്കൂൾ വിദ്യാർഥി എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തത്.
ഇന്നലെ പുലർച്ചെ 4.20-ഓടെയായിരുന്നു സംഭവം. ചെറുകുന്നിൻ മുകളിൽ നിന്ന് ദേശീയപാതയിലേക്ക് കല്ലും മറ്റും വലിച്ചെറിഞ്ഞതോടെ ദീർഘദൂര യാത്രക്കാരടക്കമുള്ളവർ പരിഭ്രാന്തരായി. കല്ലേറിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളുടെ ചില്ലുകൾ തകർന്നു.
വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പൊലീസ് കുന്നിൻമുകളിലെ പണി പൂർത്തിയാകാത്ത കെട്ടിടങ്ങളും പരിസരവും കേന്ദ്രീകരിച്ച് പരിശോധന നടത്തി. പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ നാട്ടുകാർ കൈമാറിയത് അന്വേഷണത്തിൽ നിർണ്ണായകമായി. പിന്നീട് ഇതേ ബൈക്കിൽ എത്തിയ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ആർ.ശ്രീകുമാർ, എഎസ്ഐ നിധീഷ്, സിപിഒമാരായ അൻഷാദ്, അബ്ദുൽ മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

