വ്യാജ സിദ്ധൻ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ് പ്രതിക്ക് 43 വർഷം തടവും പിഴയും
മൂവാറ്റുപുഴയിൽ വ്യാജ സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 43 വർഷം കഠിനതടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
വ്യാജ സിദ്ധൻ ചമഞ്ഞ് കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും
മൂവാറ്റുപുഴ: ജോത്സ്യാലയത്തിൽ പൂജയ്‌ക്കെത്തിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ വ്യാജ സിദ്ധന് 43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. സൗത്ത് മാറാടി പാറയിൽ വീട്ടിൽ അമീർ (42) നെയാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷ്യൽ (പോക്സോ) ജഡ്ജ് സമീർ എ. ശിക്ഷിച്ചത്.
2023-ൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നിർണായക വിധി. കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരിൽ ജ്യോതിഷാലയം നടത്തിവരികയായിരുന്നു പ്രതി. കുട്ടിയുടെ ഭയം മാറ്റുന്നതിനായി രക്ഷിതാക്കൾ പൂജയ്ക്കായി ഇവിടെ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. പൂജയുടെ മറവിൽ പ്രതി കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സിനിമയെ വെല്ലുന്ന രീതിയിൽ കാർ ചേസ് ചെയ്താണ് പോലീസ് പിടികൂടിയത്. പ്രതി വാടകയ്‌ക്കെടുത്ത് നടത്തിയിരുന്ന ഈ ജ്യോതിഷാലയത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരവധി വിഗ്രഹങ്ങളും വൻതുക പണവും കണ്ടെടുത്തു.
പുത്തൻകുരിശ് പോലീസ് ഇൻസ്പെക്ടറായിരുന്ന ദിലീഷ് ടി. ആണ് കേസിൽ കൃത്യമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജമുന പി.ആർ. ഹാജരായി.
അന്വേഷണ സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരായ കെ. സജീവ് (റിട്ട.), മനോജ് കുമാർ, ബിജു ജോൺ, എ.എസ്.ഐമാരായ ചന്ദ്ര ബോസ്, ജിഷാ മാധവൻ എന്നിവർ ഉണ്ടായിരുന്നു. എ.എസ്.ഐ ലേഖയായിരുന്നു കോർട്ട് ലൈസൻ ഓഫീസർ. പിഴ തുക ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.