എൻ. പ്രശാന്തിന് വീണ്ടും പൂട്ട് എട്ടാമത്തെ അച്ചടക്ക നടപടിയുമായി സർക്കാർ

കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ പ്രശാന്തിനെതിരെ എട്ടാമത്തെ അച്ചടക്ക നടപടി സ്വീകരിച്ച് സർക്കാർ. മാധ്യമങ്ങളോട് അനുമതിയില്ലാതെ സംസാരിച്ചതിനാണ് ചീഫ് സെക്രട്ടറി നോട്ടീസ് നൽകിയത്.

എൻ. പ്രശാന്തിന് വീണ്ടും പൂട്ട് എട്ടാമത്തെ അച്ചടക്ക നടപടിയുമായി സർക്കാർ
എൻ.പ്രശാന്ത്

എൻ. പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി; സസ്പെൻഷൻ തുടരുന്നു

​തിരുവനന്തപുരം: സർക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി. പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി സംബന്ധിച്ച റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് എട്ടാമത്തെ അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യുന്നത്. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് പ്രശാന്തിന് നോട്ടീസ് നൽകിയത്.

​അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിനാണ് 2024 നവംബർ 11-ന് പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സമാനമായ കാലയളവിൽ മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് കെ. ഗോപാലകൃഷ്ണനെയും സസ്പെൻഡ് ചെയ്തിരുന്നു. കേരള സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായാണ് രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്യുന്നത്.

​എന്നാൽ, ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചെങ്കിലും പ്രശാന്തിനെതിരായ നടപടികൾ ഓരോ ഘട്ടത്തിലും നീട്ടിക്കൊണ്ടുപോവുകയാണ്. ഏറ്റവും ഒടുവിലായി, ചട്ടങ്ങൾ ലംഘിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു എന്ന കാരണത്താൽ പുതിയ നോട്ടീസ് കൂടി ലഭിച്ചതോടെ പ്രശാന്തിന്റെ തിരിച്ചുവരവ് വീണ്ടും അനിശ്ചിതത്വത്തിലായി.