നീറ്റ് വിവാദം ആളിക്കത്തുന്നു ഡൽഹിയിൽ വൻ സംഘർഷം സമരത്തെ രാഷ്ട്രീയവൽക്കരിക്കരുത് വിദ്യാർഥികൾക്ക് പിന്തുണയുമായി സൽമാൻ ഖാൻ
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. ജന്തർമന്തറിലുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്ക് പരുക്കേറ്റു. വിഷയത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം സൽമാൻ ഖാനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: ഡൽഹിയിൽ പ്രതിഷേധം ശക്തം; സൽമാൻ ഖാനും രാഹുൽ ഗാന്ധിയും രംഗത്ത്
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സിജെപി (കോക്രോച്ച് ജനത പാർട്ടി) പ്രതിഷേധത്തിനിടയിൽ വീണ്ടും സംഘർഷം. ജന്തർ മന്തറിലെ പ്രതിഷേധം സമാധാനപരമായി പുരോഗമിക്കുമ്പോഴും പുറത്ത് സൻസദ് മാർഗിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൽ 5 പൊലീസുകാർക്ക് പരുക്കേറ്റതായി ഡൽഹി പൊലീസ് അറിയിച്ചു. ജൻപഥിനു സമീപം ടോൾസ്റ്റോയ് മാർഗിന്റെ പ്രവേശന കവാടത്തിലാണ് സംഘർഷമുണ്ടായത്. സമരം ശക്തമായതോടെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചതായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.
അതിനിടെ, വിദ്യാർഥി സമരത്തെ പിന്തുണച്ച് ബോളിവുഡ് നടൻ സൽമാൻ ഖാൻ രംഗത്തെത്തി. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണയ്ക്കുന്നുവെന്നും അവർ ധീരരാണെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ സൽമാൻ ഖാൻ പറഞ്ഞു. എന്നാൽ സമരത്തെ രാഷ്ട്രീയമായി അട്ടിമറിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇത് വിദ്യാർഥികളും വിദ്യാഭ്യാസ സംവിധാനവും തമ്മിലുള്ള പ്രശ്നമാണ്. അതിനെ രാഷ്ട്രീയമായി അട്ടിമറിക്കരുത്. പ്രതിഷേധത്തിന്റെ ക്രെഡിറ്റ് രാജ്യത്തെ വിദ്യാർഥികൾക്കാണ്. ശക്തമായ വിദ്യാഭ്യാസ സംവിധാനം കെട്ടിപ്പടുക്കാൻ സർക്കാർ അവരെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്" – സൽമാൻ ഖാൻ വ്യക്തമാക്കി.
അതേസമയം, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. എത്ര സമയം വേണമെങ്കിലും ചർച്ചയാകാം. കുട്ടികൾ രാജ്യത്തിന്റെ ഭാവി വാഗ്ദാനമാണെന്നും അവരുടെ ഭാവി പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യപ്പേപ്പർ ചോർന്ന സംസ്ഥാനങ്ങളുടെ കണക്കുകളും മന്ത്രി പുറത്തുവിട്ടു. കേരളത്തിലെ പിഎസ്‌സി പരീക്ഷയിലും ക്രമക്കേടുകൾ നടന്നതായും, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചോദ്യപ്പേപ്പർ ചോർച്ചയിൽ രാഹുലിനു പ്രശ്നമില്ലെന്നും നഡ്ഡ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നീറ്റ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ പൊലീസ് ആക്രമിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാാനും രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്‌നങ്ങളും അവർക്കെതിരെ ചെയ്ത കാര്യങ്ങളും ദേശീയ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി. വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാല്‍ സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി സിജെപി വക്താവ് അഷുതോഷ് റാങ്കയും രംഗത്തെത്തി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിലേക്കു ദശലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തുമെന്നു റാങ്ക എഎൻഐയോട് പ്രതികരിച്ചു.
നേരത്തെ, സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ സ്വമേധയാ കേസെടുക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. വിഡിയോകൾ സമർപ്പിച്ച് കോടതിയുടെ സമയം പാഴാക്കരുതെന്നും മറ്റ് നിയമവഴികൾ തേടണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ജൂലൈ 20 ന് നടത്തിയ പ്രതിഷേധത്തിൽ സിജെപി പ്രവർത്തകരെ പൊലീസ് അതിക്രൂരമായി മർദിച്ചെന്നായിരുന്നു ഹർജി. ഈ ഹർജിയിലാണ് കോടതിയുടെ വിമർശനം ഉണ്ടായത്.