സംസ്ഥാന സാമ്പത്തിക സ്ഥിതി ധവളപത്രത്തിനായി കെ.എം. ചന്ദ്രശേഖരൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ച് സർക്കാർ
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പഠിച്ച് ധവളപത്രം പുറത്തിറക്കാൻ മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നാലംഗ പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവായി.
സംസ്ഥാന സാമ്പത്തിക സ്ഥിതി പഠിക്കാൻ പ്രത്യേക സമിതി; ധവളപത്രം ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തി ധവളപത്രം പുറത്തിറക്കുന്നതിനായി സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലാണ് നാലംഗ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ആണ് സമിതിയുടെ കൺവീനർ. പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. നാരായണ, സി.ഡി.എസ് (Center for Development Studies) ഡയറക്ടർ ഡോ. വീരമണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സംസ്ഥാനത്തിന്റെ ധനസ്ഥിതി ഗുരുതരമായ പ്രതിസന്ധിയിലാണെന്നും, ഇതിനെക്കുറിച്ച് വിശദമായി പഠിച്ച് ധവളപത്രത്തിലൂടെ ജനങ്ങളെ യഥാർത്ഥ വിവരങ്ങൾ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ചെലവുചുരുക്കൽ പ്രഖ്യാപനങ്ങൾ എന്നിവയടക്കം സമിതി വിശദമായി പരിശോധിക്കും. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ധവളപത്രം പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുക.

