സന്നിധാനത്ത് വ്യാപക പരിശോധന
സന്നിധാനത്ത് വ്യാപക പരിശോധന 3.64 ലക്ഷം രൂപ പിഴ ഈടാക്കി
സന്നിധാനത്ത് വ്യാപക പരിശോധന; 3.64 ലക്ഷം രൂപ പിഴ ഈടാക്കി
സന്നിധാനം: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 3,64,000 രൂപ പിഴ ഈടാക്കി. ജനുവരി ഒന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ നടത്തിയ കർശനമായ പരിശോധനകളിലൂടെയാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
അമിതവില ഈടാക്കുക, തൂക്കത്തിൽ കുറവ് വരുത്തുക, എം.ആർ.പി (MRP) യേക്കാൾ കൂടുതൽ വിലയ്ക്ക് സാധനങ്ങൾ വിൽക്കുക എന്നിവയ്‌ക്കെതിരെ നടപടിയെടുത്തു. കൂടാതെ മായം ചേർത്ത ജ്യൂസ് വിൽപന, പരിധിയിൽ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കൽ, ഗുണനിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങളുടെ വിൽപന എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെ നിയമിച്ചവർക്കെതിരെയും അളവുതൂക്ക ഉപകരണങ്ങൾ കൃത്യസമയത്ത് മുദ്ര ചെയ്യാത്തവർക്കെതിരെയും കേസെടുത്തു.
സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ.ആർ. മനോജ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് രത്‌നേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ച് പേരടങ്ങുന്ന മൂന്ന് സ്‌ക്വാഡുകളും ശുചീകരണ പരിശോധനയ്ക്കായി 17 പേരും സജീവമാണ്. ആരോഗ്യം, റവന്യൂ, ലീഗൽ മെട്രോളജി, സപ്ലൈകോ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം 24 മണിക്കൂറും സന്നിധാനത്ത് നിരീക്ഷണം തുടരുന്നു.

