ശബരിമല സ്വർണ്ണക്കൊള്ള കേസ് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എസ്ഐടി മിന്നൽ പരിശോധന
ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിശോധന. ഈ മാസം 23 നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി
ശബരിമല സ്വർണ്ണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് എസ്ഐടി പരിശോധന; റിപ്പോർട്ട് 23-നകം സമർപ്പിക്കണം
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം (SIT) മിന്നൽ പരിശോധന നടത്തി. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി ദേവസ്വം ആസ്ഥാനത്തെത്തിയത്. കേസിൽ ഈ മാസം 23-നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ്, റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായുള്ള എസ്ഐടിയുടെ ഈ പുതിയ നീക്കം.
2025-ൽ പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിച്ചത്.
ഹൈക്കോടതിയെപ്പോലും മുൻകൂട്ടി അറിയിക്കാതെ, 2025-ൽ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളിയും സ്വർണ്ണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊടുത്തുവിട്ടതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് ദേവസ്വം ഓഫീസിൽ വിശദമായ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന