നിർമ്മാണത്തിൽ ഉയരമില്ലായ്മ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വോൾവോ ബസ്സുകൾക്ക് പ്രവേശനമില്ല

മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ബീമുകൾക്ക് ഉയരമില്ലാത്തതിനാൽ വോൾവോ ബസ്സുകൾക്ക് പ്രവേശനമില്ല. യാത്രക്കാർ പെരുവഴിയിൽ.

നിർമ്മാണത്തിൽ ഉയരമില്ലായ്മ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വോൾവോ ബസ്സുകൾക്ക് പ്രവേശനമില്ല
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ബീമുകൾക്ക് ഉയരമില്ലാത്തതിനാൽ വോൾവോ ബസ്സുകൾ പുറത്ത് എംസി റോഡിൽ നിർത്തിയിട്ടിരിക്കുന്നു

​മൂവാറ്റുപുഴ: ലക്ഷങ്ങൾ മുടക്കി നവീകരിച്ച മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് സമുച്ചയത്തിൽ വോൾവോ ബസ്സുകൾക്ക് പ്രവേശനമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.മൂവാറ്റുപുഴ സ്റ്റാൻഡിന്റെ ബസ് ബേകൾക്കും പ്രവേശന കവാടത്തിനും മതിയായ ഉയരമില്ലാത്തതാണ് ദീർഘദൂര എ.സി ബസ്സുകൾക്ക് വിനയാകുന്നത്. ആധുനിക ബസ്സുകളുടെ ഉയരം കണക്കിലെടുക്കാതെ നടത്തിയ അശാസ്ത്രീയ നിർമ്മാണമാണ് ഈ പ്രതിസന്ധിക്ക് കാരണം.

​യാത്രക്കാർ വെയിലിലും മഴയത്തും

വോൾവോ ബസ്സുകളുടെ മുകൾഭാഗത്തുള്ള എ.സി യൂണിറ്റുകൾ സ്റ്റാൻഡിന്റെ കോൺക്രീറ്റ് ബീമുകളിൽ തട്ടുന്നത് മൂലമാണ് ഡ്രൈവർമാർ ബസ്സുകൾ സ്റ്റാൻഡിനുള്ളിൽ കയറ്റാൻ തയ്യാറാകുന്നില്ല. പകരം തിരക്കേറിയ എം.സി റോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇതോടെ സുരക്ഷിതമായി സ്റ്റാൻഡിനുള്ളിലിരുന്ന് ബസ് കാത്തിരിക്കാം എന്ന യാത്രക്കാരുടെ മോഹം പൊലിഞ്ഞു. കനത്ത മഴയത്തും വെയിലത്തും രാത്രികാലങ്ങളിലും  ലഗേജുകളുമായി റോഡിലേക്ക് ഓടേണ്ട അവസ്ഥയിലാണ് യാത്രക്കാർ.

​ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും

തിരക്കേറിയ  ജംഗ്ഷന് സമീപം വൻകിട ബസ്സുകൾ റോഡിൽ നിർത്തിയിടുന്നത് കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. രാത്രികാലങ്ങളിൽ ദീർഘദൂര ബസ് കാത്തുനിൽക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിൽ നിൽക്കേണ്ടി വരുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

​അധികൃതരുടെ ഗുരുതര വീഴ്ച

മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് നടത്തിയ നിർമ്മാണത്തിൽ വന്ന ഈ പിഴവ് അധികൃതരുടെ ഗുരുതര വീഴ്ചയായാണ് നാട്ടുകാർ കാണുന്നത്. വോൾവോ ബസ്സുകളുടെ ലക്ഷങ്ങൾ വിലയുള്ള എ.സി യൂണിറ്റുകൾക്ക് കേടുപാട് സംഭവിച്ചാൽ ഉത്തരവാദിത്തം തങ്ങളുടെ മേൽ വരുമെന്ന ഭയത്തിലാണ് ഡ്രൈവർമാർ.

​പരിഹാരം വേണം

യാർഡ് താഴ്ത്തി പണിയുകയോ അല്ലെങ്കിൽ ഉയരം കൂടിയ ബസ്സുകൾക്കായി പ്രത്യേക 'ഓപ്പൺ ബേ' സൗകര്യം ഒരുക്കുകയോ ചെയ്യണമെന്നാണ് പൊതുജന ആവശ്യം. കെ.എസ്.ആർ.ടി.സി അധികൃതരും പി.ഡബ്ല്യു.ഡി വിഭാഗവും ചേർന്ന് അടിയന്തരമായി പരിശോധന നടത്തി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് യാത്രക്കാർ.