ജനനായകൻ ഉടൻ തിയേറ്ററുകളിലേക്ക് ഇല്ല
ജനനായകൻ ഉടൻ തിയേറ്ററുകളിലേക്ക് ഇല്ല വിജയ് ചിത്രത്തിന്റെ റിലീസ് നീളും തമിഴ് സൂപ്പർ താരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം
ജനനായകൻ ഉടൻ തിയേറ്ററുകളിലേക്ക് ഇല്ല; വിജയ് ചിത്രത്തിന്റെ റിലീസ് നീളും
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായക'ന്റെ റിലീസ് വീണ്ടും പ്രതിസന്ധിയിൽ. പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ പ്രദർശനാനുമതി നൽകിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സെൻസർ ബോർഡിന്റെ ഭാഗം കേൾക്കാതെയാണ് മുൻ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കോടതി വിധി ഇങ്ങനെ:
സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, കേസ് വീണ്ടും ആദ്യഘട്ടം മുതൽ വാദം കേൾക്കുന്നതിനായി സിംഗിൾ ബെഞ്ചിന് തന്നെ കൈമാറി. സെൻസർ ബോർഡിന് വിഷയം പഠിക്കാനും തീരുമാനമെടുക്കാനും മതിയായ സമയം ലഭിച്ചില്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഇതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി.
നേരത്തെ നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, ഹൈക്കോടതിയിൽ തന്നെ വിഷയം ഉന്നയിക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു. 500 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം പൊങ്കലിന് റിലീസ് ചെയ്തില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപുള്ള വിടവാങ്ങൽ ചിത്രമായതിനാൽ വലിയ ആവേശത്തോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

