കൊച്ചി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട
കൊച്ചി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട 2 കോടിയുടെ രാസലഹരിയുമായി വിദേശ വനിത പിടിയിൽ
കൊച്ചി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 2 കോടിയുടെ രാസലഹരിയുമായി വിദേശ വനിത പിടിയിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന മാരക രാസലഹരി പിടികൂടി. ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ നിന്നുള്ള ഔറോ അഗോറോ ലത്തിഫാറ്റു (44) ആണ് 4 കിലോ മെതാക്വിലോണുമായി പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2 കോടി രൂപ വിലവരും.
ഇന്നലെ വൈകിട്ട് ദോഹയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. തുടർന്ന് ആഭ്യന്തര ടെർമിനൽ വഴി ഡൽഹിയിലേക്ക് പോകാൻ ശ്രമിക്കവെ സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് വൻ ലഹരിവേട്ടയ്ക്ക് വഴിയൊരുക്കിയത്. പരിശോധനയിൽ ബാഗിന്റെ അടിവശത്ത് പ്രത്യേകം സജ്ജീകരിച്ച രഹസ്യ അറയിൽ രണ്ട് പായ്ക്കറ്റുകളിലായാണ് മെതാക്വിലോൺ ഒളിപ്പിച്ചിരുന്നത്. ഓരോ പായ്ക്കറ്റിലും രണ്ട് കിലോ വീതം മരുന്നാണുണ്ടായിരുന്നത്.
പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇവർ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്രഞ്ച് ഭാഷ മാത്രം സംസാരിക്കുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് വർധിച്ചുവരികയാണ്. കഴിഞ്ഞ ജൂലൈയിൽ ബ്രസീലിയൻ ദമ്പതികളിൽ നിന്ന് 17 കോടിയുടെ കൊക്കെയ്ൻ പിടികൂടിയിരുന്നു. വിദേശങ്ങളിൽ നിന്ന് രാസലഹരിയും ഹൈബ്രിഡ് കഞ്ചാവും ഇന്ത്യയിലെത്തിക്കുന്ന പ്രധാന കവാടമായി കൊച്ചി മാറുന്നു എന്ന റിപ്പോർട്ടുകൾ ശരിവെക്കുന്നതാണ് പുതിയ സംഭവം

