ബേപ്പൂരിൽ അനധികൃത മത്സ്യബന്ധന ബോട്ട് പിടിയിൽ 2.5 ലക്ഷം രൂപ പിഴ ഈടാക്കി
ബേപ്പൂർ ഹാർബറിൽ ഹൈ വോൾട്ട് ലൈറ്റും നിരോധിത വലകളും ഉപയോഗിച്ച് മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. 2.5 ലക്ഷം രൂപ പിഴ ചുമത്തി.
അനധികൃത മത്സ്യബന്ധനം: ബേപ്പൂരിൽ ബോട്ട് കസ്റ്റഡിയിലെടുത്തു; 2.5 ലക്ഷം രൂപ പിഴ
ബേപ്പൂർ: മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന രീതിയിൽ നിയമവിരുദ്ധമായി മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് ഫിഷറീസ് അധികൃതർ കസ്റ്റഡിയിലെടുത്തു. ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വടക്കെ പനങ്ങാട്ട് സൂപ്പിവളപ്പിൽ എൻ.വി. മുസ്തഫയുടെ ഉടമസ്ഥതയിലുള്ള 'അൽമിന' എന്ന ബോട്ട് പിടികൂടിയത്. ബോട്ടിന് 2,50,000 രൂപ പിഴ ചുമത്തി.
മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്ന ഹൈ വോൾട്ട് ലൈറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചും, നിയമാനുസൃതമല്ലാത്ത കണ്ണിവലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചും കടലിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ബോട്ട് പിടിയിലായത്. ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ വി. സുനീറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് പരിശോധന നടത്തിയത്.
മറൈൻ എൻഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് ടി.കെ. രാജേഷ്, ഫിഷറി ഗാർഡുമാരായ എം. ബിബിൻ, കെ. അരുൺ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും ഹാർബറുകളിലും കടലിലും പരിശോധന ശക്തമായി തുടരുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

