​മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും കൂട്ടബലാത്സംഗവും മുഖ്യപ്രതി സിന്ധു റിമാൻഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

​കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ നടന്ന മനുഷ്യക്കടത്ത് കേസിലെ ഒന്നാം പ്രതി സിന്ധുവിനെ ജൂൺ നാല് വരെ കോടതി റിമാൻഡ് ചെയ്തു. കാക്കനാട് വനിതാ ജയിലിലേക്ക് മാറ്റിയ പ്രതിക്കെതിരെ കൂട്ടബലാത്സംഗം അടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

​മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും കൂട്ടബലാത്സംഗവും മുഖ്യപ്രതി സിന്ധു റിമാൻഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
അലീന,സിന്ധു , മഞ്ജിമ പ്രതികൾ

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മുഖ്യപ്രതി സിന്ധുവിനെ ജൂൺ നാല് വരെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാക്കനാട് വനിതാ ജയിലിലേക്ക് മാറ്റി. കേസിലെ രണ്ടും മൂന്നും പ്രതികളായ അലീന, മഞ്ജിമ എന്നിവർ നിലവിൽ റിമാൻഡിലാണ്.

​കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണെന്നത് ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. സിന്ധുവിന് ക്രിമിനൽ-ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

​സിന്ധുവിന്റെ ഉടമസ്ഥതയിൽ ദുബായിലുള്ള 'അലീസ് ഇവന്റ്സ്' എന്ന കമ്പനിയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയെ ദുബായിലേക്ക് കൊണ്ടുപോയത്. ടിക്കറ്റിനും വിസയ്ക്കുമായി 4.75 ലക്ഷം രൂപ യുവതിയിൽ നിന്ന് പ്രതി കൈപ്പറ്റിയിരുന്നു. തുടർന്ന് 2026 ഫെബ്രുവരി 20-നാണ് യുവതിയെ ദുബായിലേക്ക് കൊണ്ടുപോകുന്നത്. ദുബായിലെ അപ്പാർട്ട്മെന്റിലെത്തിച്ച ശേഷം കോളയിൽ വെളുത്ത പൊടി കലക്കി നൽകി അബോധാവസ്ഥയിലാക്കുകയും, തുടർന്ന് മറ്റ് പുരുഷന്മാരുടെ മുറിയിലേക്ക് കടത്തിവിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. പീഡന ദൃശ്യങ്ങൾ പകർത്തിയ സിന്ധു, ഇവ യുവതിയുടെ ഭർത്താവിന്റെ മൊബൈലിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

​കോടതിയിൽ ഹാജരാക്കിയ സമയം തനിക്ക് ഹൃദ്രോഗമുണ്ടെന്നും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണെന്നും രക്തം കട്ടപിടിക്കുന്ന അസുഖമുണ്ടെന്നും സിന്ധു അറിയിച്ചെങ്കിലും കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. പ്രതിഭാഗം നാളെ ജാമ്യാപേക്ഷ സമർപ്പിക്കും.

​കേസിൽ നിലവിൽ മൂന്ന് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. നിരവധി സ്ത്രീകൾ ഇവരുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. നിലവിൽ രണ്ട് യുവതികളാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്.