ചങ്ങനാശേരിയിൽ അനധികൃത മദ്യവിൽപന വ്യാപകം: ഡ്രൈഡേ ലക്ഷ്യമിട്ട് വൻ സ്റ്റോക്ക് പരിശോധന ശക്തമാക്കി പോലീസ്
ചങ്ങനാശേരിയിൽ തിരഞ്ഞെടുപ്പ് ഡ്രൈഡേ ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപന സജീവമാകുന്നു. പോലീസ് പരിശോധന ശക്തമാക്കി.
ചങ്ങനാശേരിയിൽ അനധികൃത മദ്യവിൽപന വ്യാപകം: ഡ്രൈഡേ ലക്ഷ്യമിട്ട് വൻ സ്റ്റോക്ക്; പരിശോധന ശക്തമാക്കി പോലീസ്
ചങ്ങനാശേരി: വരാനിരിക്കുന്ന അവധിദിനങ്ങളും തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള 48 മണിക്കൂർ ‘ഡ്രൈഡേ’യും മുതലെടുക്കാൻ ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും അനധികൃത മദ്യവിൽപന സംഘങ്ങൾ സജീവമാകുന്നു. ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം, കോട്ടമുറി, പറാൽ, പായിപ്പാട് മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്.
വിൽപന രീതി ഇങ്ങനെ
ബെവ്റിജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് ആളുകളെ വിട്ട് മദ്യം വാങ്ങിച്ചുകൂട്ടിയ ശേഷം ചെറിയ കുപ്പികളിലേക്ക് പകർത്തിയാണ് വിൽപന നടത്തുന്നത്. ഇതിനായി ആക്രിക്കടകളിൽ നിന്ന് പഴയ കുപ്പികൾ വൻതോതിൽ ശേഖരിക്കുന്നുണ്ട്. ആവശ്യക്കാർ വിളിച്ചാൽ മദ്യം വീട്ടുപടിക്കൽ എത്തിച്ചു നൽകുന്ന ‘ഹോം ഡെലിവറി’ സംവിധാനവും ഈ സംഘങ്ങൾ ഒരുക്കിയിട്ടുണ്ട്.
മുമ്പ് സമാനമായ കേസുകളിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയവർ തന്നെയാണ് മദ്യവിൽപനയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങളെ തിരിച്ചറിയാതിരിക്കാൻ മറ്റു വ്യക്തികളെ ഉപയോഗിച്ചാണ് ഇവർ ബെവ്റിജസിൽ നിന്നും മദ്യം സ്റ്റോക്ക് ചെയ്യുന്നത്. ഡ്രൈഡേ സമയത്ത് വലിയ ലാഭം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മേഖലയിൽ പോലീസ്, എക്സൈസ് പരിശോധനകൾ കർശനമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെയും പഴയ കുറ്റവാളികളെയും കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ അറിയിച്ചു

