മാളയില്ലാത്ത അരവിന്ദൻ സ്നേഹസ്മരണകളുമായി ഷാജി പട്ടിക്കര
മാളയില്ലാത്ത അരവിന്ദൻ സ്നേഹസ്മരണകളുമായി ഷാജി പട്ടിക്കര മലയാള സിനിമയിലെ അതുല്യ പ്രതിഭ മാള അരവിന്ദൻ വിടവാങ്ങിയിട്ട് 11 വർഷം തികയുന്നു.
മാളയില്ലാത്ത അരവിന്ദൻ': സ്നേഹസ്മരണകളുമായി ഷാജി പട്ടിക്കര
കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ മാള അരവിന്ദൻ വിടവാങ്ങിയിട്ട് 11 വർഷം തികയുന്നു. തിരശ്ശീലയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത മാളച്ചേട്ടനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കര. 'ഇനി അരവിന്ദൻ ഇല്ലാത്ത മാള' എന്ന പേരിൽ എഴുതിയ കുറിപ്പിലൂടെ, താരപരിവേഷമില്ലാത്ത ആ വലിയ മനുഷ്യന്റെ നിഷ്കളങ്കമായ വ്യക്തിത്വത്തെ അദ്ദേഹം അനുസ്മരിച്ചു.
ശ്രീമൂലനഗരം മോഹന്റെ 'കോടിജന്മങ്ങളായ്' എന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ വെച്ചാണ് ഷാജി പട്ടിക്കര മാള അരവിന്ദനെ ആദ്യമായി പരിചയപ്പെടുന്നത്. ആ നാടകത്തിന്റെ സംവിധായകൻ മാളയായിരുന്നു. പിൽക്കാലത്ത് ഷാജി പട്ടിക്കര നിർമ്മാണ നിർവ്വഹണം നടത്തിയ ഒട്ടനവധി സിനിമകളിൽ സഹകരിച്ചപ്പോഴും തനിക്ക് ഒട്ടും ബുദ്ധിമുട്ടുണ്ടാക്കാത്ത നടനായിരുന്നു അദ്ദേഹമെന്ന് ഷാജി ഓർക്കുന്നു.
ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത 'ശങ്കരനും മോഹനനും' എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തുവാൻ കഴിയാതെ പോയതിലെ സങ്കടം മാള പങ്കുവെച്ചതും കുറിപ്പിൽ പരാമർശിക്കുന്നു. അസുഖബാധിതനായിട്ടും താൻ നൽകിയ വാക്ക് പാലിക്കാൻ കഴിയാത്തതിലായിരുന്നു ആ കലാകാരന് കൂടുതൽ വേദനയെന്നും അദ്ദേഹം കുറിച്ചു. മാളയിലെ സ്വന്തം സ്ഥലങ്ങൾ കാണിച്ചുതന്നപ്പോഴുണ്ടായ തമാശ നിറഞ്ഞ നിമിഷങ്ങളും ആ പൊട്ടിച്ചിരിയും ഇന്നും തന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടെന്ന് ഷാജി പട്ടിക്കര വികാരാധീനനായി പറഞ്ഞു. വിയോഗം ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണെങ്കിലും ആ ഓർമ്മകൾക്ക് മുന്നിൽ സ്നേഹപ്രണാമം അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്

