മരത്തിന് മുകളിൽ ഇരുന്ന് പൊലീസിനെ നിരീക്ഷിച്ചു; ഒടുവിൽ കീഴടങ്ങൽ നടുക്കം മാറാതെ തോട്ടുവാക്കട

ഇടുക്കി തോട്ടുവാക്കടയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി സജി പിടിയിൽ. സ്വത്തുതർക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്

മരത്തിന് മുകളിൽ ഇരുന്ന് പൊലീസിനെ നിരീക്ഷിച്ചു; ഒടുവിൽ കീഴടങ്ങൽ നടുക്കം മാറാതെ തോട്ടുവാക്കട
സജിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി

​അമ്മയെയും ജ്യേഷ്ഠനെയും കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; ഒളിവിൽ കഴിഞ്ഞിരുന്ന മകൻ പിടിയിൽ

​ഇടുക്കി: തോട്ടുവാക്കടയിൽ അമ്മയെയും മൂത്ത മകനെയും കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഇളയ മകൻ സജി (43) പൊലീസിന്റെ പിടിയിലായി. തോട്ടുവാക്കട പൊന്നൂട്ടിൽ മേരി (71), മകൻ റെജി (54) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം വീടിന് സമീപത്തെ ഏലത്തോട്ടത്തിൽ ഒളിവിലായിരുന്ന പ്രതി, പിടിക്കപ്പെടുമെന്നുറപ്പായതോടെ ഇന്നലെ ഉച്ചയോടെ കീഴടങ്ങുകയായിരുന്നു.

​കൊലപാതകത്തിന് പിന്നിൽ സ്വത്തുതർക്കവും പകയും

സ്വത്തുതർക്കവും ജ്യേഷ്ഠനിൽ നിന്നുണ്ടായ മാനസിക പീഡനവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സജി പൊലീസിന് മൊഴി നൽകി. തന്റെ പിതൃത്വത്തെ റെജി ചോദ്യം ചെയ്തതും സജിയുടെ വിവാഹം മുടക്കിയതും തർക്കങ്ങൾക്ക് കാരണമായിരുന്നു. മദ്യപിച്ചെത്തിയ ഒരു ദിവസം ഉണ്ടായ വാക്കുതർക്കത്തിനിടെ റെജിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അമ്മ മേരിയെ മർദിച്ചവശയാക്കി വലിച്ചെറിഞ്ഞാണ് കൊലപ്പെടുത്തിയത്.

​തെളിവ് നശിപ്പിക്കാൻ ശ്രമം; ഒളിവിൽ കഴിഞ്ഞത് മരത്തിന് മുകളിൽ

കൊലപാതകത്തിന് ശേഷം രണ്ടുദിവസം കഴിഞ്ഞ് മൃതദേഹങ്ങൾ വിറകുപുരയിൽ എത്തിച്ചു. തുടര്‍ന്ന് വീട് വൃത്തിയാക്കി തുണികൾ കത്തിച്ചു കളഞ്ഞു. പിന്നീടാണ് വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടിയത്. ഈ ദിവസങ്ങളിലെല്ലാം സജി പതിവുപോലെ ജോലിക്കു പോയിരുന്നത് പൊലീസിനെ ഞെട്ടിച്ചു.

​പൊലീസ് അന്വേഷണം ആരംഭിച്ചതോടെ മരംകയറ്റത്തിൽ വിദഗ്ധനായ സജി വീടിന് സമീപത്തെ ഏലത്തോട്ടത്തിലെ മരത്തിന് മുകളിൽ ഇരുന്ന് പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. ഡ്രോൺ നിരീക്ഷണവും ഡോഗ് സ്ക്വാഡും പരിശോധന ശക്തമാക്കിയതോടെയാണ് പ്രതി കവലയിലെത്തി കീഴടങ്ങിയത്.

​പിതാവിന്റെ തിരോധാനം: പുനരന്വേഷണം നടത്തും

മേരിയുടെ ഭർത്താവ് മാത്യുവിനെ എട്ടു വർഷം മുൻപ് കാണാതായ സംഭവത്തിൽ സജിക്ക് പങ്കുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മാത്യുവിന്റെ തിരോധാനത്തെക്കുറിച്ച് പുനരന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സജിയെ കോടതിയിൽ ഹാജരാക്കി. കൊല്ലപ്പെട്ട മേരിയുടെയും റെജിയുടെയും സംസ്കാരം നടത്തി.