ജില്ലയിൽ അവകാശികളില്ലാതെ 307 കോടി രൂപ
നിങ്ങളുടെ പണം നിങ്ങളുടെ അവകാശം ക്യാമ്പ് സംഘടിപ്പിച്ചു ജില്ലയിൽ അവകാശികളില്ലാതെ കിടക്കുന്നത് 307 കോടി രൂപ
‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ ക്യാമ്പ് സംഘടിപ്പിച്ചു; ജില്ലയിൽ അവകാശികളില്ലാതെ കിടക്കുന്നത് 307 കോടി രൂപ
കൊച്ചി: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെൻ്റും (DFS) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) സംയുക്തമായി നടപ്പിലാക്കുന്ന "ആപ്കി പുഞ്ചി ആപ്ക അധികാർ / നിങ്ങളുടെ പണം നിങ്ങളുടെ അവകാശം" എന്ന ദേശീയ പ്രചാരണ പരിപാടിയുടെ ഭാഗമായി എറണാകുളത്ത് ക്യാമ്പ് സംഘടിപ്പിച്ചു. അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവ യഥാർത്ഥ ഉടമകളിലേക്കോ അനന്തരാവകാശികളിലേക്കോ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹൈക്കോടതിക്ക് സമീപമുള്ള ഇൻഫൻ്റ് ജീസസ് പാരിഷ് ഹാളിലാണ് പരിപാടി നടന്നത്.
കേരളത്തിൽ അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. എസ്.എൽ.ബി.സി (SLBC) കണക്കുകൾ പ്രകാരം 11.93 ലക്ഷം അക്കൗണ്ടുകളിലായി ഏകദേശം 307 കോടി രൂപ എറണാകുളം ജില്ലയിൽ നിന്ന് മാത്രം റിസർവ് ബാങ്കിൽ അവകാശികളില്ലാതെ കിടക്കുന്നുണ്ട്.
എറണാകുളം എം.എൽ.എ ടി. ജെ. വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആർ.ബി.ഐ ജനറൽ മാനേജർ മുഹമ്മദ് സാജിദ് പി. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിനോദ് രാജ് മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ഐ ഡി.ജി.എം വിനയ് കുമാർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഡി.ജി.എം സതീഷ് കുമാർ, എൽ.ഐ.സി പ്രതിനിധി ജ്യോതിലക്ഷ്മി, ലീഡ് ഡിസ്ട്രിക്ട് മാനേജർ അജിലേഷ് സി. എന്നിവർ സംസാരിച്ചു.
പൊതുജനങ്ങളെ സഹായിക്കുന്നതിനായി വിവിധ ബാങ്കുകളും എൽ.ഐ.സിയും പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. നാനൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ സംശയനിവാരണത്തിനായി ചോദ്യോത്തര സെഷനും നടത്തി. മരണപ്പെട്ട ബന്ധുക്കളുടെയോ സ്വന്തം പേര് തന്നെയോ ഉള്ള സാമ്പത്തിക ആസ്തികൾ പരിശോധിക്കാനും അവ ക്ലെയിം ചെയ്യാനും ബാങ്കുകളുമായോ മറ്റ് സ്ഥാപനങ്ങളുമായോ ബന്ധപ്പെടാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

