20 ലക്ഷത്തിന്റെ ഹെറോയിൻ ഉപേക്ഷിച്ച് കടന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
ആലുവയിൽ 20 ലക്ഷം രൂപയുടെ ഹെറോയിൻ ഉപേക്ഷിച്ച് അസമിലേക്ക് കടന്നുകളഞ്ഞ ഇതരസംസ്ഥാന തൊഴിലാളി ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസിന്റെ പിടിയിലായി.
മയക്കുമരുന്ന് ഉപേക്ഷിച്ച് നാടുവിട്ടു; ശാസ്ത്രീയ അന്വേഷണത്തിലൂടെ അസം സ്വദേശി ആലുവ പോലീസിന്റെ പിടിയിൽ
ആലുവ: പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പരിശോധന ഭയന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയിൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടി. അസം നൗഗാൺ സ്വദേശി സൈദുൽ ഇസ്‌ലാം (26) ആണ് ആലുവ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ എട്ടാം തീയതി വൈകിട്ടാണ് അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ഇയാൾ ആലുവയിലെത്തിയത്. സ്റ്റേഷൻ പരിസരത്ത് പോലീസിന്റെ ശക്തമായ പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞ പ്രതി 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് അന്നു രാത്രി തന്നെയുള്ള ട്രെയിനിൽ അസമിലേക്ക് കടന്നു കളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ഇയാൾ തിരിച്ചെത്തി കരിമുകൾ ഭാഗത്ത് തങ്ങുന്നതായി വിവരം ലഭിച്ച പോലീസ് പ്രദേശം വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അസമിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ഈസ്റ്റ് എസ്‌എച്ച്‌ഒ രഞ്ജിത് മാത്യു, എഎസ്‌ഐമാരായ കെ.എ. നൗഷാദ്, സി.എ. നിയാസ്, സിപിഒമാരായ മാഹിൻഷാ അബൂബകർ, പി.എസ്. സിറിൽ, മുഹമ്മദ് ഷാഹിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

