കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ കളമശ്ശേരിയിൽ ഡ്രൈവർ ലോജിസ്റ്റിക്‌സ് വെയർഹൗസ് ഉദ്ഘാടനം ചെയ്തു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി; കളമശ്ശേരിയിൽ ഡ്രൈവർ ലോജിസ്റ്റിക്‌സ് വെയർഹൗസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയിൽ നിന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമായി അതിവേഗം മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരി കിൻഫ്ര ഹൈ-ടെക് പാർക്കിൽ ഫോർസ വെയർഹൗസിംഗിന് കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സിൻ്റെ പുതിയ വെയർഹൗസ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് നിക്ഷേപങ്ങളുമായി എത്തുന്ന സാഹചര്യം ഇന്ന് നിലവിലുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദാവോസ് ഉച്ചകോടിയിൽ കേരളത്തിന് ലഭിച്ച 1,18,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ഇതിന് തെളിവാണ്. നമ്മുടെ നാടിന്റെ ഒരുമയും, മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങളും, പ്രകൃതിഭംഗിയുമാണ് സംരംഭകരെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ തുടർച്ചയായി രണ്ടാം വർഷവും കേരളം 'ടോപ്പ് അച്ചീവർ' പദവി നിലനിർത്തിയതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സമാധാനപരമായ അന്തരീക്ഷമാണ് വലിയ നിക്ഷേപകർ ഇവിടം തിരഞ്ഞെടുക്കാൻ കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആന്ധ്രപ്രദേശിൽ നിന്നുള്ള വൻകിട ഗ്രൂപ്പ് 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നൽകിയത് ഇതിന്റെ ഭാഗമാണ്. കൊച്ചിയിലെ വിമാനത്താവളം, മെട്രോ, വാട്ടർ മെട്രോ, ഇൻഫോ പാർക്ക് എന്നിവയുമായി ചേർന്നുനിൽക്കുന്ന ഡ്രൈവർ ലോജിസ്റ്റിക്‌സ് പോലുള്ള സംരംഭങ്ങൾ നഗരത്തിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഡ്രൈവർ ലോജിസ്റ്റിക്‌സ് ചെയർമാൻ ആഷിക് കൈനിക്കര എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

